അമൃത്സർ: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ ഒ.പി സോണിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവിടെ നിന്ന് അമൃത്സറിൽ എത്തിച്ച സോണിയെ നാളെ കോടതിയിൽ ഹാജരാക്കും. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സോണിക്കെതിരെ കേസെടുത്തിരിക്കുന്നത്.
2016നും 2022നും ഇടയിൽ ഒ.പി.സോണിയുടെ ആസ്തിയിൽ വലിയ തോതിൽ വർദ്ധനവുണ്ടായെന്നാണ് വിജിലൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഈ കാലയളവിൽ കോൺഗ്രസാണ് അധികാരത്തിലിരുന്നത്. ആസ്തിയിൽ ക്രമാതീതമായ വർദ്ധന കണ്ടെത്തിയതിന് പിന്നാലെ 2022 ഒക്ടോബർ 10ന് നിലവിലെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
2016 ഏപ്രിൽ 1നും 2022 മാർച്ച് 31നും ഇടയിൽ ഒ.പി.സോണിയുടേയും കുടുംബത്തിന്റേയും വരുമാനം 4.5 കോടിയായിരുന്നു. എന്നാൽ 12.5 കോടിയിലധികം രൂപ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചതായി അന്വേഷണ ഏജൻസി കണ്ടെത്തി. ഈ കാലയളവിനുള്ളിൽ തന്നെ ഒ.പി.സോണിയുടെ ഭാര്യ സുമൻ സോണിയുടേയും മകൻ രാഘവ് സോണിയുടേയും സ്വത്തുവകകളിലും വലിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post