ലക്‌നൗ: ഉത്തർപ്രദേശിൽ ഭീകരൻ അറസ്റ്റിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത് വിട്ട് ഭീകര വിരുദ്ധ സ്‌ക്വാഡ്. ഫ്രാൻസിലും, ജർമ്മനിയിലും നടക്കുന്ന തരത്തിലുള്ള ഭീകരാക്രമണം നടത്താൻ അറസ്റ്റിലായ ഭീകരൻ പദ്ധതിയിട്ടിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. വിദേശ ഭീകര സംഘടനകളുമായി ബന്ധമുള്ള സദ്ദാം ഷെയ്ഖ് ആണ് പിടിയിലായത്.
ഭീകരവാദത്തിൽ ആകൃഷ്ടനായി ചാവേറാകാൻ ഒരുങ്ങിയ ആളാണ് സദ്ദാമെന്നാണ് പോലീസ് പറയുന്നത്. ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നടക്കാറുള്ള ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ യുപിയിലും ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ട്രക്ക് ഉപയോഗിച്ചോ ആയുധങ്ങൾ ഉപയോഗിച്ചോ ആക്രമിക്കുകയായിരുന്നു പദ്ധതി. ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ ഇയാൾ സ്ഥിരമായി കാണാറുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഇയാളുടെ മൊബൈൽ പരിശോധിച്ചതിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഗോണ്ട സ്വദേശിയാണ് സദ്ദാം. ബംഗളൂരുവിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സദ്ദാം. പിടിയിലായതിന് പിന്നാലെ ഇയാളുടെ സമൂഹമാദ്ധ്യമ ഇടപെടൽ പരിശോധിച്ചിരുന്നു. ഒസാമ ബിൻ ലാദൻ, സാക്കിർ മൂസ, റിയാസ് നായിക്കൂ, നവേദ് ജാട്ട്, സമീർ ടൈഗർ എന്നീ ഭീകരരുടെ വീഡിയോകൾ ഇയാൾ സ്ഥിരമായി കണ്ടിരുന്നു. ആപ്പ് വഴി പാകിസ്താനിലെ ഭീകരരുമായി ഇയാൾ ബന്ധം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും ഭീകര വിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കി.










