ഷില്ലോങ്: മേഘാലയിലെ ഷില്ലോങിൽ സ്ത്രീയടക്കം മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂ ഷില്ലോങ് ടൗൺഷിപ്പിലെ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണകാരണം കൂൺ വിഷബാധയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മരിച്ച മൂന്നുപേരും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ബയോ റിസോഴ്സ് (ഐഎസ്ബിആർ) ജീവനക്കാരാണ്. മൂവരെയും ഉംസാവ്‌ലിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരനായ ബാക്ക്‌സ്റ്റാർ ഖാർക്രാംഗ് (30), ക്ലീനർമാരായ ഷേബ ഖർബാനി (40), റൂപർട്ട് ഡോൺബോർ ഡോഹ്‌ഡോംഗ് (43) എന്നിവരാണ് മരിച്ചത്. മൂവരും തലസ്ഥാന നഗരിയിലെ മൗലായ് ഫുഡ്മുറി സ്വദേശികളാണ്.
മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്നാണ് തുടർന്നാണ് മുറിയിൽ പോലീസ് പരിശോധന നടത്തിയത്. ക്രൈം സീൻ യൂണിറ്റും ഫോറൻസിക് സംഘവും സംഭവസ്ഥലം പരിശോധിച്ചു. പോസ്റ്റ്മോർട്ടത്തിനായി മൃതശരീരം നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെഡിക്കൽ സയൻസിലേക് മാറ്റി.
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നുവെന്നും ഇത് ദുഷ്പ്രചരണം ഇല്ലാതാക്കിയെന്നും ഈസ്റ്റ് ഖാസി ഹിൽസ് പോലീസ് സൂപ്രണ്ട് വിവേക് സെയിം പറഞ്ഞു. മൂവരും സമീപത്തെ വനത്തിൽ നിന്ന് ചില കൂണുകൾ ശേഖരിച്ച് പാചകം ചെയ്തു കഴിച്ചു. അങ്ങനെ വിഷബാധയെറ്റെന്നാണ് നിഗമനം. സഹപ്രവർത്തകർ അവരെ അവസാനമായി കണ്ടതും ആ സമയത്താണ്.
മേഘാലയിൽ കൂൺ വിഷബാധ സാധാരണമാണ്. നഗരപ്രദേശങ്ങളിലെ ആളുകൾക്ക് വിഷകൂണുകൾ തിരിച്ചറിയാൻ സാധിക്കാത്തതാണ് ഇതിന് കാരണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post