കൊച്ചി: പിവി ശ്രീനിജൻ എംഎൽഎ നൽകിയ നിലവിലെ കേസ് ദുർബ്ബലമാകുമെന്ന് വ്യക്തമായതോടെ മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ വീണ്ടും രഹസ്യമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസുകൾ. നിലമ്പൂരിൽ അടക്കമാണ് കേസുകൾ എഫ്‌ഐആർ രജിസ്്റ്റർ ചെയ്ത് ഇട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു. മാത്രമല്ല ഷാജൻ പി.വി ശ്രീനിജനെതിരെ നടത്തിയ പരാമർശം പട്ടികജാതി അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ഷാജൻ സ്‌കറിയ പുറത്തുവരാനുളള സാദ്ധ്യത മുന്നിൽ കണ്ട് അതിനുളള വഴി അടയ്ക്കുകയാണ് ലക്ഷ്യം. തനിക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ പി.വി അൻവർ എംഎൽഎ ആണ് പുതിയ നീക്കത്തിനും പിന്നിലെന്ന് ഷാജൻ സ്‌കറിയ വീഡിയോയിൽ ആരോപിച്ചു.
എന്നെ പൂട്ടുക എന്ന ലക്ഷ്യത്തോടെ അൻവറിന്റെ നേതൃത്വത്തിൽ പലയിടങ്ങളിലും കളളക്കേസുകൾ എടുത്തിട്ടുണ്ട്. അത്തരം കളളക്കേസുകൾ നിലനിൽക്കുമ്പോൾ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ പോലീസിന് പ്രയാസമുണ്ടാകില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തി തന്നെ ജയിലിൽ അടയ്ക്കാനുളള ഗൂഢാലോചന നടത്തിയ അൻവറിന്റെ പിന്നിൽ ഒരു സർക്കാർ തന്നെ ഉണ്ട്. അൻവർ പറയുന്നത് അതേപടി ചെയ്യുന്ന പോലീസാണ് നമുക്ക് ഉളളത്.
അറിയാത്ത എത്ര കേസുകൾ കേരളത്തിൽ വിവിധ ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ആദ്യ ദിനം തന്നെ നിലമ്പൂരിൽ മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുളള കേസുകൾ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ഷാജൻ സ്‌കറിയ പറഞ്ഞു.
ഏതാനും മാസങ്ങൾക്ക് മുൻപ് ചെയ്ത ഒരു വീഡിയോയുടെ പേരിലാണ് നിലമ്പൂർ പോലീസ് കേസെടുത്തത്. നിലമ്പൂർ മുൻസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ് സ്‌കറിയ ആണ് പരാതിക്കാരൻ. ക്രിസ്ത്യാനിയായ അദ്ദേഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ വീഡിയോ ചെയ്തുവെന്നാണ് ആരോപണം. ഒന്നല്ല മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ അനുസരിച്ചാണ് 153 എ, 295 എ, 505 കേസെടുത്തിരിക്കുന്നത്. എഫ്‌ഐആർ രഹസ്യമാക്കി വെച്ചിരുന്നതായും ഷാജൻ സ്‌കറിയ ആരോപിച്ചു.
തന്നെ കണ്ടെത്താൻ ഖജനാവിലെ പണമാണ് അൻവറിന്റെ സ്വാധീനത്തിൽ സർക്കാർ ചിലവാക്കുന്നത്.
മഹാരാഷ്ട്രയിൽ മാത്രം എഴുപത് അംഗ പോലീസിനെയാണ് അയച്ചു. കണ്ണിൽകണ്ടാൽ അറസ്റ്റ് ചെയ്യാനാണ് ശ്രമം. മതഗ്രന്ഥങ്ങളെ അപമാനിക്കുന്ന തരത്തിലും മതവികാരങ്ങൾ വ്രണപ്പെടുത്തുന്ന തരത്തിലും വീഡിയോ ചെയ്തുവെന്നാണ് ആരോപണം.
ഇങ്ങനെ ഒരു എംഎൽഎ ഇറങ്ങിപ്പുറപ്പെട്ടാൽ അതനുസരിച്ച് സർക്കാർ ശ്രമിച്ചാൽ അതനുസരിച്ച് പോലീസ് ശ്രമിച്ചാൽ എത്ര കേസ് വേണമെങ്കിലും എടുക്കാം സുപ്രീംകോടതിയുടെ വാക്കിന് പോലും വിലയില്ല ഈ അവസ്ഥയിൽ എങ്ങനെയാണ് പുറത്തുവരികയെന്നും ഷാജൻ സ്‌കറിയ ചോദിക്കുന്നു.
Discussion about this post