ബംഗളൂരു : ബംഗളൂരുവിൽ ടെക്ക് കമ്പനി എംഡിയെയും സിഇഒയെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. എയ്‌റോണിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എംഡി ഫനീന്ദ്ര സുബ്രഹ്‌മണ്യ, സിഇഒ വിനു കുമാർ എന്നിവരാണ് ഇന്നലെ വൈകീട്ട് കൊല്ലപ്പെട്ടത്. വിനുകുമാർ കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്. ഈ കമ്പനിയിലെ മുൻ ജീവനക്കാരനാണ് ഇവരെ കൊലപ്പെടുത്തിയത്.
പ്രതിയായ ഫെലിക്‌സിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പകയും പുതുതായി ആരംഭഇച്ച സ്റ്റാർട് അപ്പിന് ഇവർ ഭീഷണിയാകുമോ എന്ന സംശയവുമാണ് കൊലപാതകത്തിൽ കൊണ്ടെത്തിച്ചത്.
ഇന്നലെ വൈകീട്ടോടെ നോർത്ത് ബംഗളൂരുവിലെ അമൃതഹള്ളിയിൽ എയ്‌റോണിക്‌സ് മീഡിയ എന്ന സ്ഥാപനത്തിലാണ് സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഫെലിക്‌സ്
സ്ഥാപനത്തിലെത്തിയത്. സുബ്യഹ്‌മണ്യനെ കാണാൻ എത്തിയ ഫെലിക്‌സ് അൽപനേരം ഇയാളോടൊപ്പം ഓഫീസിലിരുന്ന് സംസാരിച്ചു. തുടർന്നാണ് പ്രതി കത്തിയെടുത്ത് ആക്രമിച്ചത്. സുബ്രഹ്‌മണ്യൻറെ നിലവിളി കേട്ട് ഓടിയെത്തിയ വിനുകുമാറിന് നേരെയും ഫെലിക്‌സും സംഘവും തിരിഞ്ഞു.
അക്രമം നടക്കുമ്പോൾ ഓഫീസിൽ 10 ജീവനക്കാർ ഉണ്ടായിരുന്നു. കൊലയ്ക്ക് പിന്നാലെ ഇവരെ ഭീഷണിപ്പെടുത്തിയാണ് ഫെലിക്‌സും സംഘവും കടന്നുകളഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്ക് വേണ്ടിയുള്ള അന്വേണം പുരോഗമിക്കുകയാണ്.












