ഇറാൻ ആണവ പദ്ധതിയെച്ചൊല്ലിയുള്ള തർക്കം ലോകമഹായുദ്ധത്തിന്റെ വക്കിലേക്ക്. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയെയും അദ്ദേഹത്തിന്റെ പിൻഗാമിയായി കരുതപ്പെടുന്ന മകൻ മുജ്തബ ഖമേനിയെയും വധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്ലാൻ തയ്യാറാക്കിയതായി അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്യുന്നു. ആണവായുധ നിർമ്മാണത്തിനുള്ള എല്ലാ വഴികളും ഇറാൻ പൂർണ്ണമായും ഉപേക്ഷിക്കാത്ത പക്ഷം ഖമേനിയെയും ഇറാനിലെ മുതിർന്ന പുരോഹിത നേതൃത്വത്തെയും ഇല്ലാതാക്കാനാണ് ട്രംപിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന വിവരം. പശ്ചിമേഷ്യയിൽ അമേരിക്കൻ നാവികവ്യൂഹം വൻതോതിൽ വിന്യസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏതുനിമിഷവും ഒരു ആക്രമണം പ്രതീക്ഷിക്കാമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.
ഇറാന് മുന്നിൽ ട്രംപ് ഭരണകൂടം വളരെ ഉയർന്ന നിബന്ധനകളാണ് വെച്ചിരിക്കുന്നത്. ആണവ ഇന്ധനം സമ്പുഷ്ടീകരിക്കുന്നത് തുടരാൻ അനുവദിക്കണമെങ്കിൽ, അത് ഒരിക്കലും ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കില്ലെന്ന് ഇറാൻ ലോകത്തിന് ഉറപ്പ് നൽകണം. “ഇറാൻ ആക്രമണം തടയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഞങ്ങൾക്ക് നിരസിക്കാൻ കഴിയാത്ത ഒരു ഓഫർ അവർ നൽകണം. കളി തുടരാനാണ് ഭാവമെങ്കിൽ ഞങ്ങളുടെ ക്ഷമ നശിക്കും” എന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇതിനോടകം തന്നെ പെന്റഗൺ എല്ലാ സാഹചര്യങ്ങളും നേരിടാനുള്ള നിരവധി സൈനിക ഓപ്ഷനുകൾ ട്രംപിന് നൽകിക്കഴിഞ്ഞു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അയത്തുള്ള ഖമേനിയെയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള നീക്കം.
അമേരിക്കയ്ക്കൊപ്പം ചേർന്ന് ഇറാനെതിരെ സംയുക്ത സൈനിക നീക്കത്തിന് ഇസ്രായേലും തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ ഈ വാരാന്ത്യത്തിൽ തന്നെ ഇറാനെതിരെ വ്യോമാക്രമണം നടത്താൻ യുഎസ് സൈന്യം സജ്ജമാണെന്നാണ് റിപ്പോർട്ട്. എന്നാൽ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഖമേനിയെ വധിക്കാനുള്ള പ്ലാൻ ആഴ്ചകൾക്ക് മുൻപേ ട്രംപിന് മുൻപിലെത്തിയെങ്കിലും, ഇറാന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം മാത്രമേ അദ്ദേഹം ഉത്തരവിടൂ. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മേഖലയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോൾ നടക്കുന്നത്.
യുറേനിയം സമ്പുഷ്ടീകരണവും ഉപരോധം നീക്കലും സംബന്ധിച്ച ചർച്ചകൾ നിലവിൽ സ്തംഭനാവസ്ഥയിലാണ്. എന്നാൽ, സമാധാനപരമായ ആണവ പദ്ധതിക്കായി തങ്ങൾ രേഖാമൂലം നിർദ്ദേശം സമർപ്പിക്കുമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ പരിശോധകർക്ക് കൂടുതൽ അധികാരം നൽകുന്നതും സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യുന്നതും ചർച്ചകളിൽ ഉണ്ടായേക്കാം. എങ്കിലും, അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഭീഷണി ഇറാന്റെ ആത്മവിശ്വാസം തകർത്തിട്ടുണ്ട്. പന്ത് ഇപ്പോൾ ഇറാന്റെ കോർട്ടിലാണെന്നും അവരുടെ മറുപടി അനുസരിച്ചായിരിക്കും പശ്ചിമേഷ്യയുടെ ഭാവി എന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.













Discussion about this post