തിരുവനന്തപുരം: ആശ്രിത നിയമനം നേടിയ ശേഷം കുടുംബത്തെ സംരക്ഷിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും തുക പിടിക്കാൻ സർക്കാർ തീരുമാനം. ആശ്രിത നിയമനത്തിനായി നൽകിയ ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25% തുക പിടിക്കാനാണ് നീക്കം. പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്നാണ് തുക പിടിക്കുക. ഇത് അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകിയാണ് സർക്കാർ സർവ്വീസിൽ പ്രവേശിക്കുന്നത്. ഇതിന് ശേഷം ഉറപ്പ് ലംഘിക്കുന്ന ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിക്കുക. ആശ്രിതരുടെ സംരക്ഷണം ജീവനക്കാർ ഏറ്റെടുക്കുന്നില്ലെങ്കിൽ നിയമനാധികാരിക്ക് രേഖാമൂലം പരാതി നൽകാം. പരാതിയിൽ ബന്ധപ്പെട്ട തഹസിൽദാർ മുഖേന അന്വേഷണം നടത്തി റിപ്പോർട്ട് വാങ്ങിയ ശേഷം അടിസ്ഥാന ശമ്പളത്തിന്റെ 25% പ്രതിമാസം പിടിച്ചെടുത്ത് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.
ആഹാരം, വസ്തു, പാർപ്പിടം, ചികിത്സ, പരിചരണം എന്നിവയാണ് സംരക്ഷണം എന്ന നിർവ്വചനത്തിൽപ്പെടുന്നത്. തഹസിൽദാരുടെ അന്വേഷണത്തിൽ ആക്ഷേപമുള്ള ജീവനക്കാർക്ക് മൂന്ന് മാസത്തിനകം ജില്ലാ കളക്ടർക്ക് അപ്പീൽ സമർപ്പിക്കാം. പരാതിയിൽ ജില്ലാ കളക്ടർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
ആശ്രിതർക്ക് കുടുംബ പെൻഷൻ അനുകൂല്യമുണ്ടെങ്കിൽ സംരക്ഷണത്തിന് അർഹത ഉണ്ടായിരിക്കില്ല. എന്നാൽ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന ആശ്രിതരെ സംരക്ഷിക്കാൻ ജോലി ലഭിച്ച ജീവനക്കാർ ബാധ്യസ്ഥരാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post