ഷിംല: കനത്ത മഴയിലും പ്രതികൂല കാലാവസ്ഥയിലും മുടങ്ങുമായിരുന്ന വിവാഹം വീഡിയോ കോളിലൂടെ നടത്തി വധൂവരൻമാർ. ഹിമാചൽ പ്രദേശിലാണ് നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം വീഡിയോ കോളിലൂടെ നടത്തി വധൂവരൻമാർ വാർത്തകളിൽ ഇടംപിടിച്ചത്. ഷിംലയിലെ കോട്ട്ഘർ സ്വദേശിയായ ആശിഷ് സിംഗയും കുളുവിലെ ഭുണ്ഡാർ സ്വദേശിനി ശിവാനി താക്കൂറുമാണ് മുഹൂർത്തം തെറ്റിക്കാതെ വീഡിയോ കോളിലൂടെ വിവാഹിതരായത്.
വിവാഹ ചടങ്ങുകൾക്കായി തിങ്കളാഴ്ച ഭുണ്ഡാറിൽ എത്താനായിരുന്നു ആശിഷ് സിംഗയും ബന്ധുക്കളും തീരുമാനിച്ചിരുന്നത്. എന്നാൽ വരന്റെയും ബന്ധുക്കളുടെയും യാത്രയ്ക്ക് കുളു ഭരണകൂടം അനുമതി നിഷേധിച്ചു. കാലാവസ്ഥ ഏത് സമയത്തും അപകടകരമായി മാറാമെന്നും ജീവൻ അപകടത്തിലാക്കുന്ന ഞാണിൻമേൽകളിയാകും ഈ സമയത്തെ യാത്രയെന്നും അധികൃതർ ബോധ്യപ്പെടുത്തി. തുടർന്നാണ് ബന്ധുക്കൾ മറ്റ് മാർഗങ്ങളെക്കുറിച്ച് ചിന്തിച്ചത്.
പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഒടുവിൽ വീഡിയോ കോളിലൂടെ വിവാഹം നടത്താൻ ഇരുവിഭാഗവും തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് മുഹൂർത്തം തെറ്റിക്കാതെ കൃത്യ സമയത്ത് ഇരുവരും വിവാഹിതരായത്.
ശനിയാഴ്ച മുതൽ കനത്ത മഴയാണ് ഹിമാചൽ പ്രദേശിൽ അനുഭവപ്പെടുന്നത്. മിന്നൽപ്രളയവും മണ്ണിടിച്ചിലുമൊക്കെ വ്യാപകനാശം വിതയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് വരന്റെയും കൂട്ടരുടെയും യാത്ര കുളു അധികൃതർ വിലക്കിയത്.
Discussion about this post