ന്യൂഡൽഹി: തലസ്ഥാന നഗരിക്ക് ആശ്വാസമായി യമുനാ നദിയിലെ ജലനിരപ്പ് കുറയുന്നു. 208.66 മീറ്ററിലെത്തിയ ജലനിരപ്പ് ഇപ്പോൾ 208.12 മീറ്ററായി കുറഞ്ഞിരിക്കുകയാണ്. രാവിലെ മുതൽ യമുനയിലെ ജലനിരപ്പ് കുറയുന്നുണ്ട്. എന്നാലും കാശ്മീരി ഗേറ്റ്, മഹാത്മാഗാന്ധി മാർഗ്, നോയിഡ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണ്. കേന്ദ്ര ജല അതോറിറ്റിയുടെ കണക്ക് പ്രകാരം വൈകിട്ട് ആറുമണിക്ക് യമുനയിലെ ജലനിരപ്പ് 208.17 മീറ്ററായിരുന്നു. അതാണ് വീണ്ടും കുറഞ്ഞ് 208.12 മീറ്റിലെത്തിയത്.
പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനം ഊർജ്ജിതമാക്കിയതുകൊണ്ട് കൂടുതൽ അനിഷ്ട സംഭവങ്ങൾ തടയാൻ സർക്കാരിന് സാധിച്ചു. പ്രളയം കാരണം ഡൽഹിയിലെ മൂന്നു ജലശുദ്ധീകരണ പ്ലാന്റുകൾ പ്രവർത്തനം നിലച്ചിരുന്നു. മൂന്നു പ്ലാന്റുകളിൽ ഓഖ്ലയിലെ ജലശുദ്ധീകരണ പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.
കൂടാതെ മുകുന്ദ്പൂരിൽ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു. വടക്കു പടിഞ്ഞാറൻ ഡൽഹിയിലാണ് വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികൾ മുങ്ങിമരിച്ചത്. അവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തെന്നും പോസ്റ്റുമോർട്ടത്തിനായി ഹോസ്പിറ്റലിലേക്ക് അയച്ചെന്നും പോലീസുകാർ പറഞ്ഞു.
ഗാസ്യാബാദിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ കേന്ദ്ര മന്ത്രി ജനറൽ വികെ സിംഗ് ആകാശ നിരീക്ഷണം നടത്തി. ഹിമാചൽ പ്രദേശിൽ മഴ കനക്കുന്നതിനാൽ ഡൽഹിയിൽ ജലനിരപ്പ് ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ട് പറയുന്നത്.
Discussion about this post