തിരുവനന്തപുരം: ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയത്. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് ഈ മാസം അഞ്ചിന് മുൻപായിരുന്നു ശമ്പളം ലഭിക്കേണ്ടിയിരുന്നത്.
ശമ്പളത്തിന്റെ ആദ്യ ഗഡുവാണ് അർദ്ധരാത്രി വിതരണം ചെയ്തത്. 30 കോടി സർക്കാർ ഫണ്ടും, 8.4 കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റും എടുത്താണ് ശമ്പളത്തിനായുള്ള തുക കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ രണ്ടാം ഗഡു വൈകും.
കെഎസ്ആർടിസ് ജീവനക്കാർക്കുള്ള ആദ്യ ഗഡു എല്ലാ മാസവും അഞ്ചാം തിയതിയ്ക്ക് മുൻപും രണ്ടാം ഗഡു 15ാം തിയതിയ്ക്ക് മുൻപും വിതരണം ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ ആദ്യ ഗഡു തന്നെ സർക്കാർ വിതരണം ചെയ്തിരിക്കുന്നത് രണ്ടാം ഗഡു നൽകേണ്ട ദിനമാണ്. തുടർച്ചയായി ശമ്പളം വൈകുന്നത് കെഎസ്ആർടിസി ജീവനക്കാരെ അക്ഷരാർത്ഥത്തിൽ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
ഈ മാസം ശമ്പളം വൈകിയതിനെ തുടർന്ന് ശക്തമായ പ്രതിഷേധം ആയിരുന്നു കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും ഉയർന്നുവന്നത്. പ്രതിക്ഷേധം കനത്തതോടെ ധനവകുപ്പിനെ പഴിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് എത്തിയിരുന്നു. പണം അനുവദിച്ചിട്ടുണ്ടെന്നും സാങ്കേതിക പിഴവാണ് വിതരണത്തിന് തടസ്സമാകുന്നത് എന്നുമായിരുന്നു ഇതിനോടുള്ള ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പ്രതികരണം.
Discussion about this post