സ്റ്റോക്ക്ഹോം : ജൂൺ അവസാനമാണ് സ്വീഡിഷ് തലസ്ഥാനത്തെ ഒരു പള്ളിക്ക് പുറത്ത് വെച്ച് ഒരാൾ ഖുർആനിന്റെ പകർപ്പ് കത്തിച്ചുകൊണ്ട് ഒരു പ്രതിഷേധം നടത്തിയത്. ഇത് ബാഗ്ദാദിലെ സ്വീഡിഷ് എംബസിയിൽ അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. അന്ന് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ഖുർആൻ കത്തിക്കാൻ അനുമതി നൽകിയത് എന്നാണ് സ്വീഡൻ പോലീസ് വിശദീകരണം നൽകിയത്. എന്നാൽ ഇപ്പോൾ അതിനു പകരമായി സ്റ്റോക്ക്ഹോമിലെ ഇസ്രായേൽ എംബസിക്ക് പുറത്ത് തോറകളും ബൈബിളുകളും കത്തിക്കുന്ന പ്രതിഷേധത്തിനും അനുമതി നൽകിയിരിക്കുകയാണ് സ്വീഡൻ പോലീസ്. സ്വീഡനിലെ ദേശീയ റേഡിയോ ബ്രോഡ്കാസ്റ്റർ ആണ് വെള്ളിയാഴ്ച ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇസ്രായേൽ എംബസിക്ക് മുമ്പിൽ പ്രതിഷേധിക്കാനും പൊതുസമ്മേളനം നടത്താനും അനുമതിക്കായി അപേക്ഷിച്ച വ്യക്തിക്ക് ആവശ്യമായ അംഗീകാരം സ്വീഡൻ പോലീസ് നൽകിയിട്ടുണ്ട്. ഖുർആൻ കത്തിച്ചതിന് പകരമായി തങ്ങൾ ബൈബിളുകളും ജൂതരുടെ തോറകളും കത്തിച്ചുകൊണ്ട് പ്രതിഷേധം നടത്തുമെന്നാണ് ഈ ആവശ്യത്തിൽ ഉന്നയിക്കുന്നത്. നേരത്തെ ഖുർആൻ കത്തിച്ച സംഭവത്തിൽ അനുമതി നൽകിയപ്പോൾ സ്വീഡൻ പോലീസ് വ്യക്തമാക്കിയിരുന്നത് ഒരു പൊതു പ്രതിഷേധത്തിനുള്ള അനുമതി നിഷേധിക്കാൻ തക്കതായ കാരണങ്ങളോ സുരക്ഷാ പ്രശ്നങ്ങളോ ആ ആവശ്യത്തിന് ഇല്ലായിരുന്നു എന്നതാണ്.
എന്നാൽ ഇപ്പോൾ ഖുർആൻ കത്തിച്ചതിന് പകരമായി ബൈബിളുകളും തോറകളും കത്തിച്ചുകൊണ്ട് പ്രതിഷേധിക്കുന്നതിന് അനുമതി നൽകിയ സ്വീഡൻ പോലീസിന്റെ നടപടിക്കെതിരെ യൂറോപ്യൻ ജൂത കോൺഗ്രസ് (ഇജെസി) ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. സ്വീഡിഷ് അധികാരികളുടെ തീരുമാനത്തെ അവർ ശക്തമായി അപലപിക്കുന്നു .
“ഇതുപോലുള്ള പ്രകോപനപരവും വംശീയ വിദ്വേഷവും അസുഖകരവുമായ പ്രവൃത്തികൾക്ക് ഒരു പരിഷ്കൃത സമൂഹത്തിലും സ്ഥാനമില്ല,” എന്നാണ് ഇജെസി പ്രസിഡന്റ് ഏരിയൽ മ്യൂസികാന്റ് പ്രസ്താവന നടത്തിയത്.
മതപരവും സാംസ്കാരികവുമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ന്യൂനപക്ഷങ്ങളോടുള്ള അനാദരവിന്റെ സന്ദേശമാണ് നൽകുന്നതെന്നും മ്യൂസികാന്റ് വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തെറ്റായ വാദങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ പ്രവൃത്തികൾ സ്വീഡന് നാണക്കേടുണ്ടാക്കുമെന്നും ഏതൊരു ജനാധിപത്യ സർക്കാരും ഇത്തരം പ്രവൃത്തികൾ തടയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വീഡിഷ് പോലീസിന്റെ ഈ തീരുമാനത്തെ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗും അപലപിച്ചു. “വിശുദ്ധ ഗ്രന്ഥങ്ങൾ കത്തിക്കാൻ സ്വീഡനിൽ അനുമതി നൽകിയതിനെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇസ്രായേൽ പ്രസിഡന്റ് എന്ന നിലയിൽ, ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് വേണ്ടി വിശുദ്ധമായ ഖുർആൻ കത്തിച്ചതിനെയും ഞാൻ അപലപിച്ചു. യഹൂദ ബൈബിളിനും ജൂത ജനതയുടെ പുസ്തകത്തിനും അതേ വിധി കാത്തിരിക്കുന്നു എന്നതിൽ ഇപ്പോൾ എന്റെ ഹൃദയം തകർന്നിരിക്കുന്നു.” എന്നാണ് ഹെർസോഗ് ട്വീറ്റ് ചെയ്തത്.
Discussion about this post