മുംബൈ: മുംബൈയിൽ തിരയിൽപ്പെട്ട് ദമ്പതികളിലൊരാൾ മരിച്ചു. മുംബൈ സ്വദേശിനി ജ്യോതിയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് മുകേഷിനെ രക്ഷപ്പെടുത്തി. മുബൈ ബാന്ദ്രയിലെ ബാൻഡ്സ്റ്റാന്റിലായിരുന്നു സംഭവം. മക്കളുമൊത്ത് കടൽ കാണാനെത്തിയതായിരുന്നു ഇവർ. കടൽ തീരത്തുള്ള പാറയിൽ ഇരിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ മക്കൾ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. ഈ സമയം അപ്രതീക്ഷിതമായി വന്ന തിരയിൽപ്പെട്ട് കടലിലേക്ക് വീഴുകയായിരുന്നു. മുകേഷിന് ജ്യോതിയുടെ സാരിത്തുമ്പിൽ പിടിക്കാൻ സാധിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം, കരയിലുണ്ടായിരുന്നവർക്ക് മുകേഷിന്റെ കാലിൽ പിടുത്തം കിട്ടിയതിനാൽ രക്ഷിക്കാൻ സാധിച്ചു.
മുംബൈ പോലീസും സുരക്ഷ ഉദ്യോഗസ്ഥരും ഉടൻ തിരച്ചിൽ ആരംഭിച്ചെങ്കിലും യുവതിയെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മുംബൈയിലെ സിവിക് കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.
ജുഹു ചൗപാട്ടി ബീച്ചിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രവേശനം നിയന്ത്രിച്ചതിനാൽ യാത്ര ബാന്ദ്രയിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post