പൂനെ: മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ മുൻ ഡിവൈഎഫ്‌ഐ നേതാവ് അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂനെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പോലീസ് പിടികൂടിയത്. കേസിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് 26 നാണ് തൃശൂരിലേക്ക് വരുന്ന സ്വർണവ്യാപാരിയെ അർജുൻ ആയങ്കിയും സംഘവും തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരനാണ് അർജുൻ ആയങ്കി എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പാലക്കാട് മീനാക്ഷിപുരം സൂര്യപാറയിൽ വെച്ചായിരുന്നു സംഭവം. തൃശൂർ പുതുക്കാട് സ്വദേശി റാഫേലിനെയാണ് അർജുൻ ആയങ്കിയും സംഘവും തട്ടിക്കൊണ്ട് പോയി കവർച്ച നടത്തിയത്. റാഫേലിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി തിരികെ സ്വകാര്യ ബസിൽ മടങ്ങവെയാണ് റാഫേൽ ആക്രമിക്കപ്പെട്ടത്.
എഴുപത്തി അഞ്ച് പവൻ സ്വർണം, ഇരുപത്തി മൂവായിരം രൂപ, മൊബൈൽ ഫോൺ എന്നിവയാണ് വ്യാപാരിയിൽ നിന്ന് കവർച്ചചെയ്യപ്പെട്ടത്. കവർച്ചയ്ക്ക് ശേഷം സംഘം സ്വർണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.
സമാന സ്വഭാവമുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അർജുൻ. 2021-ലെ രാമനാട്ടുകാര സ്വർണക്കള്ളക്കടത്ത് ക്വട്ടേഷൻ അപകടക്കേസിലും അർജുൻ ആയങ്കിയ്ക്ക് ബന്ധമുണ്ടായിരുന്നു. കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് മുൻപ് ഡിവൈഎഫ്‌ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി കൂടി ആയിരുന്ന അർജുൻ ആയങ്കി.
Discussion about this post