കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിന് പിന്നാലെ കോട്ടയത്ത് കുടുംബത്തിൽ നിന്ന് വീണ്ടും മരണവാർത്ത. ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരിയാണ് മരിച്ചത്. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു തങ്കമ്മ കുര്യൻ. ഇവരുടെ സംസ്‌കാരം പിന്നീട് നടക്കും.
ഉമ്മൻചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി ഹൗസിലെ പൊതുദർശനത്തിന് ശേഷം ദർബാർ ഹാളിൽ എത്തിച്ചു. നേതാക്കളടക്കം വൻ ജനാവലിയായിരുന്നു ഉമ്മൻചാണ്ടിയെ അവസാനമായി കാണാനായി പുതുപ്പളളി ഹൗസിലേക്ക് എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, എകെ ആന്റണി, സ്പീക്കർ എ എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂർ, എംഎം ഹസൻ, പികെ കുഞ്ഞാലിക്കുട്ടി, മന്ത്രിമാരായ ആർ ബിന്ദു, ആന്റണി രാജു, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കെ എൻ ബാലഗോപാൽ എന്നിവർ ഉമ്മൻചാണ്ടിക്ക് അന്തിമോപചാരമർപ്പിക്കാൻ ദർബാർ ഹാളിൽ എത്തി.
രാത്രിയോടെ തിരുവനന്തപുരത്ത് ഉമ്മൻചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് വീണ്ടും മൃതദേഹം കൊണ്ടുവരും. നാളെ രാവിലെ ഏഴരയോടെ കോട്ടയത്തേക്ക് വിലാപ യാത്ര പുറപ്പെടും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനമുണ്ടായിരിക്കും. രാത്രിയിൽ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്‌കരിക്കുക.
Discussion about this post