ശ്രീരാമാദികളെ വഹിച്ചു കൊണ്ട് തേര് ഗംഗാതടത്തിലെത്തി… അവിടെ രാമനെ കാത്ത് സുഹൃത്തായ നിഷാദ രാജാവ് ഗുഹൻ കാത്തു നിന്നിരുന്നു.. ഇരുവരും ആലിംഗനം ചെയ്തു. ഗംഗ കടത്തുന്ന ജോലി ഗുഹൻ ഏറ്റു
സുമന്ത്രരോട് തിരിച്ചു പോകാൻ രാമൻ നിർദ്ദേശിച്ചു.. രാമനെ വണങ്ങി സുമന്ത്രർ തേരുമായി തിരിച്ചു പോയി… വിവരം അയോദ്ധ്യയിൽ അറിയിച്ചു..
കണ്ണീർ തോരാതെ കിടപ്പിലായ ദശരഥൻ പിന്നീട് എണീറ്റില്ല… രാമൻ പോയി ആറാം ദിനം അച്ഛൻ രാമാ രാമാ എന്ന് വിലപിച്ച് ദേഹ ത്യാഗം ചെയ്തു
വസിഷ്ഠന്റെ നിർദ്ദേശം കിട്ടിയ ഭരതൻ കേകയ രാജ്യത്ത് നിന്ന് അയോദ്ധ്യക്ക് തിരിച്ചു..
ഗോപുരം കടന്നപ്പോൾ ശോകമൂകമാണ് അയോദ്ധ്യയെന്ന് ഭരതനറിഞ്ഞു അങ്കലാപ്പിലായി..
വേഗം കൊട്ടാരത്തിലെത്തി.. അച്ഛനെ തിരക്കി.. വിവരമറിഞ്ഞ് വാവിട്ട് നിലവിളിച്ചു.. ഓടി അമ്മയുടെ അടുത്തെത്തി… കൈകേയി മകനെ സന്തോഷത്തോടെ പുണർന്നു.’…
അച്ഛനെവിടെ എന്ന ചോദ്യത്തിന് മരിച്ചു പോയി എന്ന് കൈകേയി..
ഭരതൻ മോഹാലസ്യപ്പെട്ട് നിലം പതിച്ചു. ഉണർന്നപ്പോൾ ചോദിച്ചു..
അച്ഛൻ അവസാനമായി എന്തു പറഞ്ഞമ്മേ ..
രാമനേയും ലക്ഷ്മണനേയും സീതയേയും വിളിച്ചു കരഞ്ഞുവെന്ന് കൈകേയി ..
അവരെവിടെപ്പോയെന്ന് ഭരതൻ വീണ്ടും ..
കൈകേയി നടന്നതെല്ലാം പറഞ്ഞു..
ഭരതൻ കോപിഷ്ടനായി .. കൈകേയിയെ ശകാരിച്ചു . പോയി തൂങ്ങിച്ചാവാൻ വരെ പറഞ്ഞു..
ശത്രുഘ്നൻ ചാടി മന്ഥരയെ പിടികൂടി .. കഴുത്തുവെട്ടുമെന്ന് അട്ടഹസിച്ചു..
അങ്ങനെ സംഭവിച്ചാൽ രാമൻ നമ്മളോട് പിന്നെ മിണ്ടില്ല എന്ന് പറഞ്ഞു ഭരതൻ തടഞ്ഞു..
മന്ഥര രക്ഷപ്പെട്ടു..
ഭരതൻ വേഗം കൗസല്യയെ കണ്ടു.. എന്നെയും കാട്ടിലേക്കയച്ചേക്കൂ എന്ന് കൗസല്യ..
ഭരതൻ കരഞ്ഞു കൊണ്ട് കാൽക്കൽ വീണു .. ഞാനൊന്നുമറിഞ്ഞില്ലമ്മേ എന്ന് കേണു..
കൗസല്യ ആശ്വസിപ്പിച്ചു..
ജ്യേഷ്ഠനെ തിരിച്ചു കൊണ്ടു വരുമെന്ന് വാക്കു കൊടുത്ത് ഭരതൻ കാട്ടിലേക്ക് പോകാൻ തുടങ്ങി ..
എങ്കിൽ ഞങ്ങളും വരുമെന്ന് അമ്മമാർ ..
പടയോടും മന്ത്രിമാരോടും അമ്മമാരോടും ഒരുമിച്ച് ഭരത ശത്രുഘ്നന്മാർ ജ്യേഷ്ഠനെ തേടി കാട്ടിലേക്ക്..
രാമലക്ഷ്മണന്മാരും സീതയും ഭരദ്വാജാശ്രമവും കടന്ന് ചിത്രകൂട പർവ്വതത്തിൽ വിശ്രമിക്കുമ്പോഴാണ് ഭരതന്റെ ആഗമനം..
രാമനെ കണ്ട ഭരതൻ ജ്യേഷ്ഠാ എന്ന് വിളിച്ച് ഓടിയെത്തി .. രാമന്റെ അടുത്തെത്തുന്നതിനു മുൻപ് വീണു പോയി .എഴുന്നേറ്റ്. കണ്ണീർ വാർത്ത് ജ്യേഷ്ഠനെ കെട്ടിപ്പിടിച്ചു..
സിംഹാസനത്തിൽ ആടയാഭരണങ്ങളുമായി വാഴേണ്ട എന്റെ ജ്യേഷ്ഠൻ മരവുരി ധരിച്ച് വൃക്ഷച്ചുവട്ടിൽ വെയിലും മഴയുമേറ്റ് ..
തിരിച്ചു വരണം അയോദ്ധ്യയിലേക്ക് .. ഇതല്ലാതെ ഒന്നും എനിക്ക് കേൾക്കണ്ട.. ഭരതൻ പറഞ്ഞു..
അച്ഛനെവിടെ എന്നായിരുന്നു രാമന്റെ ചോദ്യം ..
നിങ്ങളെ വിചാരിച്ച് അച്ഛൻ ദുഖാർത്തനായി വിഷ്ണു ലോകം പൂകിയെന്ന് ഭരതൻ പറഞ്ഞതും ശ്രീരാമൻ ബോധം കെട്ടു വീണു .. ഉണർന്ന് ഉച്ചത്തിൽ കരഞ്ഞു..
സഹോദരങ്ങൾ കെട്ടിപ്പിടിച്ച് കരഞ്ഞതോടെ മറ്റെല്ലാവരും ദുഖാർത്തരായി ..
അച്ഛന്റെ മരണാനന്തര കർമ്മങ്ങൾ മൂത്തമകനായ ശ്രീരാമൻ പൂർത്തിയാക്കി.. പിണ്ഡം വച്ച് തൊഴുതു..
ജ്യേഷ്ഠൻ തിരിച്ചു വരണമെന്ന് ഭരതൻ വീണ്ടും പറഞ്ഞു ..
അച്ഛനു കൊടുത്ത വാക്ക് പാലിക്കുമെന്ന് ഉറച്ചു രാമൻ .. “ഭൂമി അതിന്റെ ഗന്ധം വെടിഞ്ഞേക്കും , സൂര്യൻ പ്രകാശത്തെ വെടിഞ്ഞേക്കും , അഗ്നി ചൂട് വെടിഞ്ഞേക്കും ..പക്ഷേ ശ്രീരാമന്റെ വാക്ക് ..അതിനു മാറ്റമുണ്ടാകില്ല “
രാമവാക്യം കേട്ട് വിഷാദമഗ്നനായി ഭരതൻ നിന്നു..
അയോദ്ധ്യയിൽ കൊട്ടാരത്തിൽ വസിക്കില്ല എന്ന് പ്രഖ്യാപിച്ചു. കൊട്ടാരത്തിനു പുറത്ത് ജ്യേഷ്ഠനെപ്പോലെ തന്നെ മരവുരിയുടുത്ത് ജീവിക്കും . പതിനാലു വർഷം തികയുന്ന അന്ന് ജ്യേഷ്ഠൻ എത്തിയില്ലെങ്കിൽ അഗ്നിയിൽ ചാടി ജീവൻ കളയുമെന്നും പറഞ്ഞു..
ശ്രീരാമ പാദുകങ്ങൾ പൂജ ചെയ്യാൻ വേണ്ടി തരണമെന്നും ആവശ്യപ്പെട്ടു..
ഭരതൻ ചത്തുകളയുമെന്ന് പറഞ്ഞതോടെ മനസില്ലാ മനസോടെ രാമൻ സമ്മതിച്ചു..
ഭരതനും പടയും യാത്രയായി ..സിംഹാസനത്തിൽ രാമ പാദുകങ്ങൾ വച്ച് കൊട്ടാരത്തിനു പുറത്ത് നന്ദിഗ്രാമത്തിൽ താമസവുമായി ..
ചിത്രകൂടത്തിൽ ഇരുന്നാൽ ഇനിയും അയോദ്ധ്യാവാസികൾ കാണാനെത്തുമെന്ന് മനസിലാക്കിയ രാമൻ അവിടെ നിന്ന് യാത്ര തിരിച്ചു..
അത്രിമുനിയുടെ ആശ്രമം സന്ദർശിച്ചതിനു ശേഷം ദണ്ഡകാരണ്യത്തിലേക്ക് കടന്നു ..
പെട്ടെന്നാണ് ഒരു ഭീകര സത്വം തങ്ങൾക്ക് നേരെ ഓടി വരുന്നത് രാമ ലക്ഷ്മണന്മാർ കണ്ടത് .. സീത പേടിച്ചു നിലവിളിച്ചു.. വിരാധനെന്ന രാക്ഷസനായിരുന്നു അത് .
ജീവൻ വേണമെങ്കിൽ കൂടെയുള്ള സുന്ദരിയായ പെണ്ണിനെ അവിടെ നിർത്തി ഓടി രക്ഷപ്പെട്ടോളാനായിരുന്നു രാമലക്ഷ്മണന്മാരോട് വിരാധന്റെ നിർദ്ദേശം ..
രാമനൊന്ന് ചിരിച്ചു.. ലക്ഷ്മണനെ നോക്കി .. കാര്യം മനസ്സിലായി സൗമിത്രി വിരാധനു നേരേ അമ്പു തൊടുത്തു.
കൃശഗാത്രരായ രണ്ട് മനുഷ്യർക്ക് ഇത്ര ധൈര്യമോ ? വിരാധന് കോപം കൊണ്ട് കണ്ണു കാണാതായി .
രാമലക്ഷ്മണന്മാർക്ക് നേരേ പാഞ്ഞടുത്തു.. രണ്ടു ശരങ്ങൾ കൊണ്ട് രാമൻ വിരാധന്റെ രണ്ടു കയ്യും ഛേദിച്ചു ..
എന്നിട്ടും പതറാതെ വായും പിളർന്നു പാഞ്ഞു വന്നു.. രണ്ടമ്പുകൾ കൊണ്ട് കാലും മുറിച്ചു .. എന്നിട്ടും അടങ്ങാത്ത രാക്ഷസനെ അർദ്ധചന്ദ്രാകാരമായ അമ്പുകൊണ്ട് രാമൻ തലയരിഞ്ഞു ..
മൃതനായ വിരാധനിൽ നിന്ന് പ്രഭയോടെ ഒരു രൂപം പൊങ്ങിവന്നു. വിദ്യാധരനെന്ന ഗന്ധർവൻ മുനി ശാപത്താൽ രാക്ഷസനായതാണ് ..
ശ്രീരാമ ശരമേറ്റ് മരിക്കുമ്പോൾ ശാപമോക്ഷം ലഭിക്കുമെന്നായിരുന്നു മുനി പറഞ്ഞിരുന്നത്..ശ്രീരാമനെ സ്തുതിച്ച് ഗന്ധർവൻ യാത്രയായി.
രാമലക്ഷ്മണന്മാരും സീതയും വീണ്ടും യാത്ര തുടർന്നു . ശരംഭംഗ മുനിയുടെ ആശ്രമം സുതീഷ്ണാശ്രമം , അഗസ്ത്യാശ്രമം എന്നിവ പിന്നിട്ടു. മുനിമാരുടെ നിർദ്ദേശ പ്രകാരം പഞ്ചവടിയിൽ താമസിക്കാൻ തീരുമാനിച്ചു..
പോകുന്ന വഴിക്ക് ദശരഥന്റെ പഴയ സുഹൃത്തായ പക്ഷിശ്രേഷ്ഠൻ ജടായുവിനേയും കണ്ടു.. പഞ്ചവടിക്ക് അടുത്തു തന്നെ തങ്ങൾക്ക് കൂട്ടായിരിക്കണമെന്ന് രാമൻ നിർദ്ദേശിച്ചു. ജടായു സന്തോഷത്തോടെ സമ്മതിച്ചു.
Discussion about this post