കൊച്ചി: പിവി അൻവർ എംഎൽഎയ്‌ക്കെതിരായ മിച്ചഭൂമിക്കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. എംഎഎയും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനായി സർക്കാർ സ്വീകരിച്ച നടപടി ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കേണ്ടി വരും. ഇക്കാര്യം വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കഴിഞ്ഞ ദിവസം കോടതി നിർദേശം നൽകിയിരുന്നു. കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി ആയിരുന്നു നിർദ്ദേശം. അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞഭൂമി കൈവശംവെച്ചെന്ന പരാതിയിൽ നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ട് മൂന്നുവർഷം പിന്നിട്ടിട്ടാണ് കഴിഞ്ഞ ദിവസം സർക്കാർ സമയം നീട്ടിചോദിച്ചത്.
2017 ലാണ് സംസ്ഥാന ലാൻറ് ബോർഡിനും താമരശ്ശേരി താലൂക്ക് ലാൻറ് ബോർഡ് ചെയർമാനും
പിവി അൻവറും കുടുംബവും കൈവശം വെച്ച മിച്ചഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. എന്നാൽ, കേരള സർക്കാർ ഈ നടപടികൾ സ്വീകരിക്കാതിരുന്നതോടെ 2022 ജനുവരി 13 ന് ഹൈക്കോടതി വീണ്ടും അഞ്ച് മാസം കൂടി സാവകാശം നൽകി. മലപ്പുറം ജില്ലയിലെ വിവരാവകാശപ്രവർത്തകനായ കെവി ഷാജിയാണ് സംവഭവത്തിൽ കോടതിയലക്ഷ്യ ഹർജി നൽകിയത്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ അൻവറിനും കുടുംബത്തിനും 226.82 ഏക്കർ ഭൂമി സ്വന്തമായി ഉണ്ടെന്നായിരുന്നു കാണിച്ചത്. എന്നാൽ ഇത് സാങ്കേതിക പിഴവാണെന്ന് പറഞ്ഞ് അൻവർ തിരുത്തിയെങ്കിലും പരിശോധനയിൽ 22 ഏക്കറിലധികം ഭൂമി അൻവറിനും കുടുംബത്തിൻറെയും പേരിലുണ്ടെന്ന് നിലവിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post