ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് ഐ എൻ ഡി ഐ എ എന്ന് പേരിടാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു എന്ന കോൺഗ്രസിന്റെ വാദം പൊളിയുന്നു. ഇംഗ്ലീഷിൽ എഴുതുമ്പോൾ INDIA എന്ന് വായിക്കപ്പെടുന്ന പേരിൽ, NDA ഉള്ളതിനാൽ ആ പേരിനോട് യോജിക്കാൻ കഴിയില്ലെന്ന് യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചതായാണ് വിവരം. എന്നാൽ മറ്റ് നേതാക്കൾ ഇടപെട്ട് നിതീഷിനെ അനുനയിപ്പിക്കുകയായിരുന്നു.
രാഷ്ട്രീയ സഖ്യത്തിന്റെ ചുരുക്കെഴുത്ത് രാജ്യത്തിന്റെ പേരാകുന്നതിലെ ശരികേടിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. ഇവർ തോറ്റുകഴിയുമ്പോൾ എന്ത് പറയേണ്ടി വരും എന്നാണ് പലരും ചോദിക്കുന്നത്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഒരു വിഭാഗം പൊതുപ്രവർത്തകർ അറിയിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ പേരിനൊപ്പം മറ്റെന്തെങ്കിലും കൂടി കൂട്ടിച്ചേർത്ത് രാഷ്ട്രീയ പാർട്ടികൾക്കോ സഖ്യങ്ങൾക്കോ പേരിടുന്നതിൽ തടസ്സമില്ല. എന്നാൽ രാജ്യത്തിന്റെ പേര് അതേപടി രാഷ്ട്രീയ സഖ്യത്തിന് ഉപയോഗിക്കുന്നതിൽ നിയമപരമായി തടസ്സങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട് എന്നും നിയമ വിദഗ്ധർ വിലയിരുത്തുന്നു.
അതേസമയം, പ്രതിപക്ഷ സഖ്യത്തിന് ഇൻഡിയ എന്ന പേര് നിർദേശിച്ചത് മമത ബാനർജിയാണ് എന്നാണ് വിവരം. ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് ആ പേരിന് അതിന്റെ വികസിത രൂപമായ ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ അലയൻസ് നിർദേശിക്കപ്പെട്ടത്. ഏതായാലും ട്രോളുകൾ ഏറ്റുവാങ്ങിക്കൊണ്ട് പേര് കോടതി കയറും എന്ന കാര്യത്തിൽ തർക്കമില്ല എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post