ബംഗളൂരു: സ്‌ഫോടനം നടത്താൻ ലക്ഷ്യമിട്ട് ബംഗളൂരുവിൽ എത്തിയ ഭീകര സംഘത്തെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഭീകരൻ തടിയന്റവിട നസീറിന്റെ കൂട്ടാളികളാണ് പിടിയിലായത് എന്നാണ് പോലീസ് പറയുന്നത്. ഭീകരാക്രമണ പദ്ധതിയുടെ മുഖ്യ ആസൂത്രകൻ തടിയന്റവിട നസീർ ആണെന്നും പോലീസ് പറയുന്നു.
ഭീകരാക്രമണത്തിന് പദ്ധതിയിട്ട കേസുമായി ബന്ധപ്പെട്ട് അഞ്ച് ഭീകരരെ ആണ് പോലീസ് പിടികൂടിയത്. സയ്യിദ് സുഹൈൽ, ഉമർ, ജാനിദ്, മുഹ്താസിർ, സാഹിദ്, എന്നിങ്ങനെയാണ് പിടിയിലായവരുടെ പേര് വിവരങ്ങൾ എന്ന് പോലീസ് പറഞ്ഞു. ബംഗളൂരു സെൻട്രൽ ജയിലിൽ കഴിയുമ്പോഴാണ് തടിയന്റവിട നസീറുമായി സംഘം ബന്ധം സ്ഥാപിക്കുന്നത്. ഇവരെ ഭീകരവാദ പ്രവർത്തനങ്ങൾക്കായി പ്രേരിപ്പിച്ചത് നസീറാണ്. ഭീകരാക്രമണത്തിന് ആസൂത്രണം നടത്തിയതും നസീർ ആണെന്നും പോലീസ് വ്യക്തമാക്കി.
പത്തംഗ സംഘമാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. ഇതിൽ അഞ്ച് പേരാണ് പിടിയിൽ ആയത്. ബാക്കി അഞ്ച് പേർക്കായി ഊർജ്ജിത അന്വേഷണം തുടരുകയാണ്. ബംഗളൂരു നഗരം ലക്ഷ്യമിട്ട് ആയിരുന്നു ഇവർ എത്തിയത്. ഇവർക്ക് ലഷ്‌കർ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെയോടെയായിരുന്നു ഭീകരരെ പിടികൂടിയത്. ഹൊബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ വീട്ടിൽ ഭീകര സംഘം ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നും സെൻട്രൽ ക്രൈംബ്രാഞ്ച് സംഘമാണ് ഭീകരരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു.
7 നാടൻ തോക്കുകൾ, 45 ഉണ്ടകൾ, കത്തികൾ, വാക്കി ടോക്കി സെറ്റുകൾ, 12 മൊബൈലുകൾ, നിരവധി സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തു. ഈ പ്രതികളെല്ലാം 2017-ൽ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ബംഗളുരു ജയിലിലായിരുന്നു.
Discussion about this post