കായംകുളം: കഴിഞ്ഞദിവസം കൃഷ്ണപുരം കാപ്പിൽ കിഴക്ക് മാവനാൽകുറ്റി ജംഗ്ഷനിൽ വച്ച് ക്വട്ടേഷൻ സംഘം ഡിവൈഎഫ്‌ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി- ആർഎസ്എസിന് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി.
കാപ്പിൽ മേക്ക് കുറക്കാവ് ദേവീക്ഷേത്രത്തിന്റെ മുന്നിൽ വച്ച് ഒരു വണ്ടിക്ക് സൈഡ് കൊടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട രണ്ടുപേർ തമ്മിലുള്ള വാക്ക് തർക്കത്തിലും കുത്തിന് പിടിയിലും തുടങ്ങിയ പ്രശ്‌നമാണ് പിന്നീട് രണ്ടുപേരുടെയും ഗുണ്ടാ സംഘത്തിൽ ഉള്ളവർ തമ്മിൽ ഏറ്റുമുട്ടി കൊലപാതകത്തിൽ കലാശിച്ചത്. ഇതൊരു രാഷ്ട്രീയ കൊലപാതകം അല്ല എന്ന് അറിയാമായിരുന്നിട്ടും ഇതിനെ രാഷ്ട്രീയ കൊലപാതകം ആക്കാനും അത് ആർഎസ്എസിന്റെയും ബിജെപിയുടെയും തലയിൽ കെട്ടിവയ്ക്കാനും സിപിഎം നടത്തുന്ന ഗൂഢാലോചനയും ദുഷ്പ്രചരണവും കൃഷ്ണപുരത്ത് ഇന്ന് നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുവാൻ വേണ്ടിയിട്ടുള്ളതാണെന്ന് ബിജെപി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.
ബിജെപി ആർഎസ്എസിൽ പെട്ട ഒരാളു പോലും ഈ കേസിലെ പ്രതി പട്ടികയിൽ ഇല്ലാതിരുന്നിട്ടും സിപിഎംന്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രാദേശിക നേതൃത്വവും നടത്തുന്ന പ്രസ്താവന പ്രതിഷേധാർഹമാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും കൃഷ്ണപുരത്തെ വളർച്ചയിൽ അസൂയാലുക്കളായ സിപിഎമ്മുകാർ നടത്തുന്ന സത്യവിരുദ്ധ പ്രചാരണങ്ങൾക്കെതിരെയും ദേശാഭിമാനി പത്രത്തിനും കൈരളി ചാനലിനും എതിരെയും നിയമ നടപടി സ്വീകരിക്കുവാനും ബിജെപി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഈ കൊലപാതകത്തിൽ ബിജെപി പ്രതിഷേധിക്കുകയും അപലപിക്കുകയും ചെയ്യുന്നുവെന്ന് ബിജെപി കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി.
Discussion about this post