കൊൽക്കത്ത: ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച ചൈനീസ് പൗരൻ പിടിയിൽ. 39 കാരനായ യോംഗ്‌സിൻ പെൻഗ് ആണ് പിടിയിലായത്.
പശ്ചിമ ബംഗാളിലെ ഗാരിബാരി പ്രദേശത്തു നിന്നും സശസ്ത്ര സീമ ബൽ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. വിശദമായ അന്വേഷണത്തിനായി ഇയാളെ ഗാരിബാരി പോലീസിന് കൈമാറി.
ചോദ്യം ചെയ്യലിനിടെ ഇയാളിൽ നിന്നും പാസ്‌പോർട്ട് അടക്കമുള്ള നിരവധി രേഖകൾ പിടിച്ചെടുത്തു. ഇതിൽ നിന്നുള്ള വിവരങ്ങളനുസരിച്ച് ഇയാൾ ചൈനീസ് ചാരനാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കൊപ്പം കൂടുതൽ പേർ അതിർത്തി കടന്നിട്ടുണ്ടെന്നാണ് സംശയം. ഇതിന്റെ പശ്ചാത്തലത്തിൽ ഗാരിബാരി പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കി.
കഴിഞ്ഞ നാല് മാസത്തിനിടയിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നിന്നും പിടികൂടുന്ന രണ്ടാമത്തെ ചൈനീസ് പൗരനാണിയാൾ. കൃത്യമായ രേഖകളില്ലാതെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് കഴിഞ്ഞ ഫെബ്രുവരിയിൽ മറ്റൊരു ചൈനീസ് പൗരനെയും എസ് എസ് ബി ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.













Discussion about this post