പശ്ചിമ ബംഗാളിൽ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളെ കോടതിയിൽ ഹാജരാക്കുന്നതിന് പകരം നേരിട്ട് ബി.എസ്.എഫിന് കൈമാറാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. മെയ് 20 മുതൽ ഈ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതായി അദ്ദേഹം അറിയിച്ചു. സി.എ.എ പ്രകാരം പൗരത്വത്തിന് അർഹതയില്ലാത്ത അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് നാടുകടത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ “ഡിറ്റക്ട്, ഡിലീറ്റ്, ഡീപോർട്ട്” നയത്തിന്റെ ഭാഗമായാണ് നടപടി.
ഹൗറ സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പിടികൂടുന്ന ബംഗ്ലാദേശ് പൗരന്മാരെ കോടതി നടപടികൾക്കായി കാത്തുനിൽക്കാതെ നേരിട്ട് അതിർത്തിയിലേക്ക് മാറ്റാനാണ് സംസ്ഥാന പോലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവർക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. അനധികൃത കുടിയേറ്റക്കാരെ പിടികൂടിയാൽ അവർക്ക് ഭക്ഷണം നൽകി പ്രാഥമിക ശുശ്രൂഷ ഉറപ്പാക്കിയ ശേഷം ബൊങ്കോണിലെ പെട്രാപോൾ അതിർത്തിയിലോ അല്ലെങ്കിൽ നോർത്ത് 24 പർഗാനാസിലെ അതിർത്തി പോസ്റ്റുകളിലോ നേരിട്ട് എത്തിക്കണം.
ഇത്തരത്തിൽ പിടികൂടുന്നവരുടെ വിവരങ്ങൾ അടങ്ങിയ പ്രതിവാര റിപ്പോർട്ട് ഡി.ജി.പി വഴി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കണമെന്നും ഉത്തരവിൽ പറയുന്നു. 2025 ഏപ്രിലിൽ പാർലമെന്റ് പാസാക്കിയ ‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്റ്റ്, 2025’ പ്രകാരമാണ് ഈ നടപടിയെന്ന് സുവേന്ദു അധികാരി സൂചിപ്പിക്കുന്നു. കൂടാതെ 2025 മെയ് 14-ന് കേന്ദ്ര സർക്കാർ ബംഗാൾ സർക്കാരിന് അയച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി.
ഒരു വ്യക്തി അനധികൃത കുടിയേറ്റക്കാരനാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം പോലീസിനാണോ അതോ കോടതിക്കാണോ എന്ന വലിയ നിയമപ്രശ്നം ഈ ഉത്തരവ് ഉയർത്തുന്നുണ്ട്. 1946-ലെ ഫോറിനേഴ്സ് ആക്റ്റ് സെക്ഷൻ 14(A) പ്രകാരം കുടിയേറ്റക്കാരെ കോടതിയിൽ ഹാജരാക്കുകയാണ് പതിവ്. കോടതിയുടെ വിധി കൂടാതെ പോലീസ് നേരിട്ട് നാടുകടത്തുന്നത് നിയമപരമായ തടസ്സങ്ങൾക്ക് വഴിവെച്ചേക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തന്നെ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അയൽസംസ്ഥാനമായ അസമിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സമാനമായ രീതിയിൽ അനധികൃത കുടിയേറ്റക്കാരെ “പുഷ് ബാക്ക്” ചെയ്യുന്ന തന്ത്രം നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ബംഗാളിലും സുവേന്ദു അധികാരി ഇത്തരമൊരു കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.









