ഭുവനേശ്വർ : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവവാഹക ശേഷിയുള്ള അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തുനിന്നാണ് ഈ ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ ആണവായുധ പ്രതിരോധ സേനയായ ‘സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ’ മേൽനോട്ടത്തിലാണ് പരീക്ഷണം നടന്നത്. വിക്ഷേപണത്തിന്റെ എല്ലാ ഘട്ടങ്ങളിലും മിസൈൽ പൂർണ്ണമായ സാങ്കേതിക-പ്രവർത്തന മികവ് പുലർത്തിയതായി അധികൃതർ വ്യക്തമാക്കി.
ചണ്ഡിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ചെടുത്ത ‘അഗ്നി’ മിസൈൽ പരമ്പരയിലെ ആദ്യത്തെ പതിപ്പാണിത്. 700 മുതൽ 1,200 കിലോമീറ്റർ വരെയുള്ള ശത്രുലക്ഷ്യങ്ങളെ കൃത്യമായി തകർക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. 1,000 കിലോഗ്രാം വരെയുള്ള പരമ്പരാഗത ആയുധങ്ങളോ ആണവായുധങ്ങളോ വഹിക്കാനും ശേഷിയുണ്ട്. ഖര ഇന്ധനം ഉപയോഗിക്കുന്ന സിംഗിൾ സ്റ്റേജ് റോക്കറ്റ് എഞ്ചിനാണ് ഇതിലുള്ളത്. ഇത് മിസൈലിനെ ഏത് സമയത്തും അതിവേഗം വിന്യസിക്കാൻ സൈന്യത്തെ സഹായിക്കുന്നു. അഡ്വാൻസ്ഡ് നാവിഗേഷൻ സംവിധാനങ്ങൾ ഉള്ളതിനാൽ വളരെ കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്താനും ഈ മിസൈലിന് കഴിയും.
ഈ മാസം ആദ്യം, ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഇന്ത്യ ഒരു അഡ്വാൻസ്ഡ് അഗ്നി മിസൈലിന്റെ വിജയകരമായ പരീക്ഷണ വിക്ഷേപണവും നടത്തി . മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റഡ് റീ-എൻട്രി വെഹിക്കിൾ (എംഐആർവി) സിസ്റ്റം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്, ഇത് ഒരു മിസൈലിന് വ്യത്യസ്ത സ്ഥലങ്ങളിൽ ഒരേസമയം ഒന്നിലധികം യുദ്ധമുനകൾ വിന്യസിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.








