ന്യൂഡൽഹി : 2007-ലെ ജാമിയ നഗർ അക്രമക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെ വിട്ട് ഡൽഹി കോടതി. കേസ് അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച കോടതി കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ പുതുതായി കുറ്റം ചുമത്തി. പോലീസിന്റേത് ‘മനഃപൂർവ്വം കെട്ടിച്ചമച്ച അന്വേഷണമായിരുന്നു’ എന്ന് പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ വ്യക്തമാക്കി. കേസ് അന്വേഷിച്ച ഡൽഹി പോലീസിന്റെ നടപടികളെ അതിരൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്.
കേസിൽ പലരുടെയും അറസ്റ്റുകൾ മുൻകൂട്ടി തീരുമാനിച്ചതുപോലെ ആയിരുന്നുവെന്ന് 95 പേജുള്ള വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ഡൽഹി പോലീസിന്റെ കുറ്റപത്രം പ്രകാരം 2007 ഓഗസ്റ്റ് 22-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജാമിയ നഗറിലെ ഒരു കബർസ്ഥാനിന് സമീപമുണ്ടായിരുന്ന താൽക്കാലിക മാർക്കറ്റ് ഡൽഹി പോലീസ് ഒഴിപ്പിച്ചതിൽ പ്രകോപിതരായ ജനക്കൂട്ടം ആക്രമണം അഴിച്ചുവിടുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം പോലീസ് പോസ്റ്റിന് തീയിടുകയും അവിടെയുണ്ടായിരുന്ന ഔദ്യോഗിക ജിപ്സി വാഹനം ഉൾപ്പെടെയുള്ളവ കത്തിക്കുകയും ചെയ്തു. പോലീസിന് നേരെ കല്ലേറും വെടിവെയ്പ്പും ഉണ്ടായതായും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ആകെ 36 പേർക്കെതിരെയായിരുന്നു പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ ജീവിച്ചിരിക്കുന്നവരിൽ നിന്നാണ് 12 പേരെ പൂർണ്ണമായി ഒഴിവാക്കിയത്.
13 പേർക്കെതിരെയാണ് കോടതി പുതുതായി കുറ്റം ചുമത്തിയിട്ടുള്ളത്. മുൻ കോൺഗ്രസ് എം.എൽ.എ ആയ ആസിഫ് മുഹമ്മദ് ഖാൻ, മുൻ കൗൺസിലർമാരായ ഷുഐബ് ഡാനിഷ്, ജമാലുദ്ദീൻ എന്നിവരുൾപ്പെടെ 13 പ്രതികൾക്കെതിരെ വിചാരണ തുടരാൻ കോടതി ഉത്തരവിട്ടു. ജനക്കൂട്ടത്തെ പോലീസിനെതിരെ അക്രമം അഴിച്ചുവിടാൻ പ്രകോപിപ്പിച്ചത് ഇവരാണെന്നാണ് കണ്ടെത്തൽ.








