വാഷിംഗ്ടൺ : യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവെച്ച് ഇന്ത്യൻ വംശജയായ തുളസി ഗബ്ബാർഡ്. ട്രംപ് ഭരണകൂടത്തിലെ ഏറ്റവും നിർണായകമായ പദവികളിൽ ഒന്നിൽ നിന്നാണ് തുളസിയുടെ അപ്രതീക്ഷിത പടിയിറക്കം. ഇറാൻ യുദ്ധത്തെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിലാണ് ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനമൊഴിഞ്ഞിരിക്കുന്നത്. എന്നാൽ
ഭർത്താവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് തുളസി ഗബ്ബാർഡ് രാജി സമർപ്പിച്ചിരിക്കുന്നത്.
തന്റെ ഭർത്താവിന് അപൂർവ്വമായ അസ്ഥി അർബുദം ബാധിച്ചിരിക്കുന്നതിനാൽ അദ്ദേഹത്തെ പരിചരിക്കുന്നതിനായാണ് രാജിവെക്കുന്നത് എന്നാണ് ഔദ്യോഗികമായി നൽകിയ രാജിക്കത്തിൽ തുളസി ഗബ്ബാർഡ് വ്യക്തമാക്കിയിരിക്കുന്നത്. ജൂൺ 30-ഓടെ തുളസി ഗാബാർഡ് പൂർണ്ണമായും ചുമതലകളിൽ നിന്ന് വിരമിക്കും. വെള്ളിയാഴ്ചയാണ് തുളസി ഗബ്ബാർഡ് തന്റെ രാജിക്കത്ത് പ്രസിഡന്റ് ട്രംപിന് കൈമാറിയത്. 11 വർഷത്തെ വിവാഹജീവിതത്തിൽ തന്റെ എല്ലാ ഉയർച്ചതാഴ്ചകളിലും കൂടെനിന്ന ഭർത്താവ് എബ്രഹാം വില്യംസിനെ ഈ കഠിനമായ ഘട്ടത്തിൽ തനിച്ചാക്കാൻ മനസ്സ് അനുവദിക്കുന്നില്ലെന്ന് തുളസി കത്തിൽ വ്യക്തമാക്കി.
എന്നാൽ, ഈ ഔദ്യോഗിക വിശദീകരണത്തിനപ്പുറം ട്രംപ് ഭരണകൂടത്തിന്റെ ഇറാൻ നയങ്ങളോടുള്ള കടുത്ത വിയോജിപ്പ് മൂലമാണ് തുളസി പുറത്താക്കപ്പെട്ടതെന്ന സൂചനകളാണ് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നില്ലെന്ന് യുഎസ് സെനറ്റ് കമ്മിറ്റിക്ക് മുന്നിൽ തുളസി ഗബ്ബാർഡ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ച് മാധ്യമങ്ങളെ കണ്ട പ്രസിഡന്റ് ട്രംപ്, “തുളസി എന്താണ് പറഞ്ഞതെന്ന് എനിക്ക് പ്രസക്തമല്ല, ഇറാൻ ആണവായുധത്തിന് തൊട്ടരികിലാണ്” എന്ന് പറഞ്ഞ് സ്വന്തം ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ട് പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ഇറാനെതിരായ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്ത പ്രധാന സുരക്ഷാ യോഗങ്ങളിൽ നിന്നെല്ലാം ട്രംപിന്റെ അടുത്ത ഉപദേശകർ തുളസിയെ ബോധപൂർവ്വം ഒഴിവാക്കിയിരുന്നു. ഇത്തരത്തിൽ ബന്ധം വഷളായ സാഹചര്യത്തിലാണ് തുളസിയുടെ രാജി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.








