ലക്‌നൗ: ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനെ തുടർന്ന് മദ്രസ മാനേജരെ ചെരുപ്പ് ഊരി അടിച്ച് അദ്ധ്യാപിക. വരാണാസിയിലായിരുന്നു സംഭവം. രസൂൽപുര ദാരിസ്തൗൾ ഇലാഹ് സിറാജ് ഉലൂം മദ്രസയുടെ മാനേജർ റിസ്വാൻ അഹമ്മദിനാണ് മർദ്ദനമേറ്റത്.
2009 മുതൽ ഈ മദ്രസയിൽ താത്കാലിക അദ്ധ്യാപികയായി ജോലി ചെയ്തുവരികയാണ് യുവതി. പത്ത് വർഷത്തിലധികം പിന്നിട്ടതിനാൽ തനിക്ക് സ്ഥിര നിയമനം നൽകണമെന്ന് മാനേജരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സ്ഥിരം നിയമനം നൽകണമെങ്കിൽ 15 ലക്ഷം രൂപ നൽകണമെന്നായിരുന്നു റിസ്വാന്റെ മറുപടി. ഇതിന് പുറമേ താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്നതോടെ റിസ്വാൻ അഹമ്മദ് തന്റെ ഭാഗം ന്യായീകരിക്കാനായി വാർത്താ സമ്മേളനം വിളിച്ച് ചേർത്തിരുന്നു. തുടർന്ന് യുവതിയുടെ പരാതി വ്യാജമാണെന്നും മറ്റും മദ്ധ്യമ പ്രവർത്തകരോട് റിസ്വാൻ പറയുകയായിരുന്നു. ഇതിനിടെ അവിടെയെത്തിയ അദ്ധ്യാപിക ചെരുപ്പൂരി റിസ്വാനെ മർദ്ദിക്കുകയായിരുന്നു. ഇത് കണ്ട റിസ്വാന്റെ അനുയായികളാണ് യുവതിയെ പിടിച്ച് മാറ്റിയത്. യുവതിയെ ഇവർ മർദ്ദിക്കുകയും ചെയ്തു. ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും യുവതി പരാതി നൽകിയിട്ടുണ്ട്.
Discussion about this post