കണ്ണൂർ : കണ്ണൂർ ജില്ലയിൽ ബ്ലാക്ക്മാൻ ഭീതി പടരുന്നു. ആലക്കോട് രയരോം മൂന്നാം കുന്ന് പ്രദേശത്താണ് ബ്ലാക്ക്മാൻ ഭീതി വിതയ്ക്കുന്നത്. രാത്രി നേരത്ത് വീടുകളിലെത്തി വാതിലില് കൊട്ടിയതിന് ശേഷം ഓടിപ്പോകുകയാണ് ഇവർ ചെയ്യുന്നത്. തുടർന്ന് പ്രദേശവാസികളും പോലീസും ചേർന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
എന്നാൽ ഇത്തരത്തിൽ മലയോര പ്രദേശങ്ങളിൽ ബ്ലാക്ക്മാൻ ഭീതി പടർത്തുന്നത് മോഷണത്തിനും കഞ്ചാവ് വിൽപ്പനയ്ക്കും മറയായിട്ടാണെന്നാണ് പോലീസ് പറയുന്നത്. ലഹരിവിൽപ്പനക്കാർ നാട്ടുകാർ മുഖേന പിടിയിലാകുന്ന സാഹചര്യത്തിൽ ഭീതി പടർത്തി ആളുകളെ പുറത്തിറക്കാതിരിക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഈ സാഹചര്യം മോഷ്ടാക്കൾക്കും ലഹരിവിൽപ്പനക്കാർക്കും അനുകൂലമാണെന്നും
അതിനാൽ അനാവശ്യമായി ഭീതി പടർത്തുന്നതിൽ നിന്ന് ജനങ്ങൾ പിന്തിരിയണമെന്നും പോലീസ് വ്യക്തമാക്കി.
രാത്രി കാലങ്ങളിൽ കറുത്ത മുഖംമൂടി ധരിച്ച് കറുത്ത വസ്ത്രം ധരിച്ചാണ് ഇവർ ഇറങ്ങുന്നത്. പല വീടുകളുടെയും വാതിൽ മുട്ടിയ ശേഷം ഓടിമറയും. ഇതിന് പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇവരെ പിടികൂടാൻ കഴിഞ്ഞ ദിവസം നാട്ടുകാർ ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഈ സാഹചര്യത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പോലീസ് സ്‌റ്റേഷൻ പരിധിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Discussion about this post