ഇൻഡോർ; വരും നാളുകളിൽ ആഗോള വ്യവസായ മേഖലയിലും ഇന്ത്യ നിർണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്ത് ഏറ്റവുമധികം വിദഗ്ധ തൊഴിലാളികളെ സംഭാവന ചെയ്യാനുളള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാലാം വ്യവസായ വിപ്ലവത്തിൽ ന്യൂതന സാങ്കേതിക വിദ്യകളുടെ കടന്നുവരവ് നിരവധി തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നാലാമത് ജി 20 ഉച്ചകോടിയുടെ സമാപന ദിനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തൊഴിലുകളുടെ എണ്ണം ഇരട്ടിക്കും. ഇത് നിരവധി പേർക്ക് തൊഴിൽ സാധ്യമാക്കുന്നതിനും വഴിയൊരുക്കും. ഇതുമായി ബന്ധപ്പെട്ട് ജി 20 യിലൂടെ വളരെ വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തികവും സാമൂഹികവുമായ ഭദ്രതയ്ക്ക് തൊഴിൽ അത്യന്താപേക്ഷികമാണ്. തൊഴിൽ മേഖലയിലെ പുതിയ മാറ്റങ്ങളുടെ ആരംഭത്തിന് കാര്യക്ഷമമായ തയ്യാറെടുപ്പുകൾ ആവശ്യമാണ്. സ്‌കിൽ ഇന്ത്യ മിഷൻ എന്ന പേരിൽ ഇന്ത്യയിലും തൊഴിൽ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ക്യാമ്പയിൻ നടത്തിവരികയാണ്. പ്രധാൻ മന്ത്രി കൗശൽ വികാസ് യോജനയുടെ കീഴിൽ ഏകദേശം 12.5 മില്യണിലധികം ആളുകൾ പരിശീലനം നേടുന്നുണ്ട്.
എഐ, റോബോട്ടുകൾ, ഇന്റർനെറ്റ്, എന്നിവയ്ക്കാണ് ഇൻഡസ്ട്രി 4.0 യിലൂടെ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് താങ്ങായിരുന്ന ആരോഗ്യപ്രവർത്തകരുടെ കഴിവിനെയും അർപ്പണ ബോധത്തെയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇശ്രാം പോർട്ടൽ വഴി 280 മില്യണിലധികം ആളുകൾ വിവിധ ജോലികൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനങ്ങൾക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post