കൊൽക്കത്ത : നാരങ്ങ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സ്ത്രീകളെ നാട്ടുകാർ ചേർന്ന് മർദ്ദിച്ചു. പശ്ചിമ ബംഗാളിലെ മാൾഡയിലാണ് സംഭവം. മറ്റ് സ്ത്രീകൾ ചേർന്ന് ഇരുവരെയും അർദ്ധനഗ്നരാക്കി റോഡിലൂടെ നടത്തുകയും ചെയ്തു. ആക്രമിക്കപ്പെട്ട യുവതിയുടെ മകളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ അമ്മയും ഒപ്പമുണ്ടായിരുന്ന സ്ത്രീയും ജയിലിലാണെന്നും അവരെ പുറത്തിറക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു.
ജൂലൈ 18 നാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. നാരങ്ങ വിൽക്കാൻ വേണ്ടി മാർക്കറ്റിലേക്ക് പോയതായിരുന്നു ഈ സ്ത്രീകൾ. എന്നാൽ ഇവർ നാരങ്ങ മോഷ്ടാക്കളാണെന്ന് കച്ചവടക്കാരൻ ആരോപിച്ചു. ഇതോടെ നാട്ടുകാർ ചേർന്ന് ഇവരെ മർദ്ദിക്കാൻ ആരംഭിച്ചു. തുടർന്ന് ഇരുവരുടെയും വസ്ത്രം വലിച്ചുകീറി റോഡിലൂടെ നടത്തിച്ചു. ഇത് അനീതിയാണെന്ന് പെൺകുട്ടി പറഞ്ഞു.
ഇരുവരും ഇപ്പോൾ മാൾഡയിലെ ജയിലിലാണെന്ന് പെൺകുട്ടി പരാതിപ്പെട്ടു. ഒരു സർക്കാർ ജീവനക്കാരൻ വഴിയാണ് ഈ വിവരം ലഭിച്ചത്. ഇരുവരെയും തിങ്കളാഴ്ച വിട്ടയയ്ക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്ത്രീകളെ മർദ്ദിച്ച് റോഡിലൂടെ നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നിരവധി സ്ത്രീകൾ ചേർന്ന് ഇരുവരെയും മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
Discussion about this post