രാജ്യത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ ദാരുണ സംഭവമായിരുന്നു കഴിഞ്ഞദിവസം മണിപ്പൂരിൽ ഗോത്രവർഗ്ഗ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയത്. ഈ സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികളെയും 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഈ ദാരുണമായ സംഭവത്തിനെതിരെ വലിയ രോഷപ്രകടനം ആണ് രാജ്യമെങ്ങും ഉയരുന്നത്. കേസിലെ പ്രധാന പ്രതിയായ ഹുയിറേം ഹെറോദാസ് മെയ്‌റ്റെയുടെ വീടിന് തീയിടുന്നതടക്കമുള്ള പ്രതിഷേധങ്ങൾ മണിപ്പൂരിൽ ഉണ്ടായി.
എന്നാൽ അത്യന്തം ക്രൂരമായ ഈ സംഭവത്തെ വിദ്വേഷ പ്രചാരണത്തിനുള്ള ഒരു മാർഗമാക്കുകയാണ് മറ്റൊരു കൂട്ടർ. ഇപ്പോൾ മണിപ്പൂരിലെ ബിജെപി വൈസ് പ്രസിഡന്റിന്റെയും 10 വയസ്സുള്ള മകന്റെയും ചിത്രവും മണിപ്പൂരിലെ നഗ്നവീഡിയോയ്‌ക്കൊപ്പം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ ചിത്രത്തിൽ കാണുന്ന ബിജെപി വൈസ് പ്രസിഡണ്ടും മകനും ആണ് അറസ്റ്റിലായ പ്രതികൾ എന്നുള്ള രീതിയിലാണ് പല വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത്.
ആർഎസ്‌എസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ട്വിറ്റർ ഹാൻഡിലായ ബഞ്ച് ഓഫ് തോട്ട്‌സ് സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെതിരെ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. ബിജെപിക്കെതിരെയുള്ള ഈ ആരോപണങ്ങൾ അവർ ശക്തമായി തള്ളിക്കളഞ്ഞു . കൂടാതെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിച്ചതിന് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കേസുമായി മുന്നോട്ടു പോകാനും അവർ തീരുമാനിച്ചിട്ടുണ്ട് .
മണിപ്പൂരിൽ കുക്കി, മെയ്തേയ് ഗോത്രങ്ങൾ തമ്മിൽ നടക്കുന്ന കലാപത്തിൽ രാഷ്ട്രീയപരമായ യാതൊരു ബന്ധവും ഇല്ലെന്നാണ് ഇതുവരെയുള്ള അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നത്. സ്ത്രീകൾക്കെതിരെ നടക്കുന്ന ഇത്തരം പൈശാചികമായ ആക്രമണങ്ങളിൽ ബിജെപി , ആർഎസ്എസ് ബന്ധം ആരോപിച്ച് മുതലെടുപ്പ് നടത്താനുള്ള ചില തൽപരകക്ഷികളുടെ ശ്രമത്തിന്റെ ഫലമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വ്യാജ പോസ്റ്റ്.
Discussion about this post