ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ഇന്ന് ആരംഭിക്കും. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയാണ് ഇന്ന് മുതൽ നടക്കുക. ഹിന്ദു വിഭാഗം നൽകിയ ഹർജിയിൽ മസ്ജിദിൽ ശാസ്ത്രീയ പരിശോധന നടത്താൻ കഴിഞ്ഞ ദിവസം വരാണാസി കോടതി ഉത്തരവിട്ടിരുന്നു.
പരിശോധനയ്ക്കായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ നിന്നുള്ള ഗവേഷകർ ഇന്നലെ സ്ഥലത്ത് എത്തി. ഇന്ന് രാവിലെ മുതൽ വിദഗ്ധ സംഘം പരിശോധന ആരംഭിക്കുക. ശിവലിംഗം കണ്ടെത്തിയതിനെ തുടർന്ന് സീൽചെയ്ത ഭാഗം ഒഴികെ പരിശോധിക്കാനാണ് കോടതിയുടെ ഉത്തരവ്. പരിശോധനയിൽ ഹിന്ദു വിഭാഗത്തിന്റെയും മസ്ജിദ് വിഭാഗത്തിന്റെയും അഭിഭാഷകർ ഗവേഷകർക്കൊപ്പം ഉണ്ടാകും.
വെള്ളിയാഴ്ചയായിരുന്നു മസ്ജിദിൽ ശാസ്ത്രീയ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്. ഹിന്ദു വിഭാഗത്തിന്റെ വാദം പൂർണമായി അംഗീകരിച്ചതിനെ തുടർന്നായിരുന്നു കോടതിയുടെ തീരുമാനം. പരിശോധനയ്ക്ക് ശേഷം ഉടനെ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ തീരുമാനങ്ങൾ.
ഈ വർഷം മെയിലാണ് ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ട് അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്ൻ വഴി ഒരു വിഭാഗം ഹിന്ദു സ്ത്രീകൾ ഹർജി നൽകിയത്. ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചത് എന്നും, ഇത് തെളിയിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്തണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം കോടതിയുടെ ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കാനാണ് മസ്ജിദ് കമ്മിറ്റിയുടെ തീരുമാനം.
Discussion about this post