തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. സ്ഥലമാറ്റ വിവാദം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സി.പി.എമ്മിലെ പി. ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നൽകിയത്.
ചട്ടവിരുദ്ധവും പകപോക്കലിന്റേതുമാണ് പോലീസ് തലപ്പത്തെ അഴിച്ചു പണിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
അഴിമതികേസുകള് അട്ടിമറിക്കാനാണ് പോലീസ് തലപ്പത്തെ അഴിച്ചുപണി. അഴിമതിയ്്ക്ക് കൂട്ട് നില്‍ക്കാത്ത ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നു. ക്രൂശിച്ചും അവഹേളിച്ചും തരംതാഴ്ത്തിയും ഉദ്യോഗസ്ഥരെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. ബേക്കബ് തോമസിനോട് സര്‍ക്കാറിന് അനിഷ്ടമാണ്. പാറ്റൂര്‍, ബാര്‍ ക്കോഴ കേസുകളില്‍ ഉറച്ച നിലപാട് എടുത്തതാണ് കാരണം എന്നും പ്രതിപക്ഷം ആരോപിച്ചു.
അതേ സമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ന്യായമായ ശമ്പളം ലഭിക്കുമോ എന്നതാണ് ഐ.പി.എസുകാരുടെ സംശയമെന്ന് അദ്ദേഹം വിശദീകരിച്ചു. ന്യായമായ ശമ്പളം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കും. പുതിയ കേഡര്‍ തസ്തിക സൃഷ്ടിച്ച് ശമ്പള പ്രശ്നത്തിന് പരിഹാരം കാണും. ന്യായമായ സ്ഥാനക്കയറ്റം എല്ലാ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്.
ആരെയും തരംതാഴ്ത്താതെ പരമാവധി സ്ഥാനക്കയറ്റം ഉറപ്പാക്കും. സംസ്ഥാനത്ത് 29 കേഡര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഫ്ളാറ്റ് വിവാദവും ഡി.ജി.പിമാരുടെ സ്ഥലംമാറ്റവും തമ്മില്‍ ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല സഭയെ അറിയിച്ചു.
രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ബാനറുകളും പ്ലക്കാര്‍ഡുകളും കൊണ്ട് സഭയിലെത്തിയ പ്രതിപക്ഷാംഗങ്ങള്‍ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.
Discussion about this post