കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്ക് പള്ളിമുറ്റത്ത് വികാരികളുടെ കല്ലറയ്ക്ക് സമീപം അന്ത്യവിശ്രമസ്ഥലം ഒരുക്കിയത് വലിയ വാർത്തയായിരുന്നു. പുതുപള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ കല്ലറ കാണാൻ ഇപ്പോഴും ജനങ്ങൾ എത്തുന്നുണ്ട്. അതിനിടെ ഉമ്മൻചാണ്ടിയെ ഓർത്തഡോക്‌സ് സഭ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. ഉമ്മൻചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കാൻ ഓർത്തഡോക്‌സ് സഭയ്ക്ക് സാധിക്കുമോ എന്ന പ്രചരണങ്ങളോട് ഓർത്തഡോക്‌സ് സഭ സീനിയർ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് പ്രതികരിച്ചിരിക്കുകയാണ്.
‘ഇന്ത്യയിലെ ഓർത്തഡോക്‌സ് സഭയിൽ അൽമായർക്ക് വിശുദ്ധപദവി നൽകിയ പാരമ്പര്യമില്ല. എന്നാൽ ഇത് ഒരിക്കലും നടക്കാൻ പാടില്ലാത്ത ഒന്നല്ല. വളരെ വിശുദ്ധരായ സഭയുടെ പിതാക്കന്മാരെ തന്നെ അവർ കാലം ചെയ്ത ശേഷം പത്തു നാൽപ്പത് വർഷങ്ങൾക്ക് ശേഷമാണ് അവരെ വിശുദ്ധ പദവിയിലേക്ക് പരിഗണിക്കുന്ന പ്രക്രിയ ആരംഭിക്കാറുള്ളത്. അത് കൊണ്ട് തന്നെ ഇത് പെട്ടെന്ന് ചെയ്യാനാകുന്ന ഒരു കാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനായി പദവിയിലേക്ക് പരിഗണിക്കുന്നയാളിന്റെ ജീവിതത്തിലെ പോസിറ്റീവും നെഗറ്റീവുമായിട്ടുള്ള കാര്യങ്ങളെ കുറിച്ചുള്ള വിശദമായ പഠനം വേണം. അവരുടെ ജീവതത്തിലുണ്ടായ നൈർമല്യത്തെ കുറിച്ച് ഉൾക്കൊള്ളാൻ സാധിക്കണം. ചില അത്ഭുതങ്ങൾ നടന്നതായിട്ട് തെളിവുകൾ വേണം. പൊതുസമൂഹത്തിലെ ജനവികാരം യഥാർത്ഥമാണോ എന്നറിയണം. പരോക്ഷമായി അദ്ദേഹത്തിൻറെ നന്മയിൽ നിന്ന് വ്യത്യസ്തമായി തിന്മകളും പരാജയങ്ങളും പോരായ്മകളും പാപങ്ങളും ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെ കുറിച്ച് ഒരു പഠനം നടത്തി ശരിയായി മനസിലാക്കിയ ശേഷമാണ് ഇതിലേക്ക് കടക്കുയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പഠനത്തിനായി ഒരു കമ്മിറ്റിയെ നിയോഗിച്ച് ശേഖരിക്കുന്ന തെളിവുകൾക്ക് പിന്നിലെ വാസ്തവം പരിശോധിക്കും. വികാരപരമായോ വ്യക്തിപരമായോ രാഷ്ട്രീയപരമോ ആയ താത്പര്യങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യമല്ല ഇത്. ഇന്ത്യയിൽ ഇതുവരെ അത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ മറ്റ് സ്ഥലങ്ങളിലെ ഓർത്തഡോക്‌സ് സഭകളിൽ അൽമായരെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്. കത്തോലിക്ക സഭയിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്, മദർ തെരേസയെ വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ വിശുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഓർത്തഡോക്‌സ് സഭ സീനിയർ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി.
Discussion about this post