ന്യൂഡൽഹി : രാജ്യത്ത് വീണ്ടും ഭീതിയുണർത്തി നിപ വൈറസ്. ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
2018 മേയിലാണ് നാശം വിതച്ചുകൊണ്ട് കേരളത്തിൽ നിപ്പ വൈറസ് പടർന്നത്. ആശുപത്രിയിലെ നേഴ്‌സ് ഉൾപ്പടെ ജില്ലയിൽ നിപ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു. ഈ വൈറസിന്റെ സാന്നിദ്ധ്യം വീണ്ടും വവ്വാലുകളിൽ കണ്ടെത്തുന്നത് ജനങ്ങളെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കോഴിക്കോട്, അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബീഹാർ പ്രദേശങ്ങളിലും വൈറസ് സാന്നിദ്ധ്യം നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഇതു സംബന്ധിച്ച് പഠനങ്ങൾ നടന്നിട്ടില്ല. അതിനാൽ രാജ്യവ്യാപകമായി സർവ്വേ നടത്താൻ ഐസിഎംആർ. എൻഐവി ഡയറക്ടർ ഇൻ ചാർജ് ഡോ. ഷീല ഗോഡ്ബോൾ തീരുമാനിച്ചു.
രാജ്യത്തെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സർവ്വേ പൂർത്തിയതായി ലാബോറട്ടറി ഗ്രൂപ്പ് നേതാവ് പ്രജ്ഞ യാദവ് അറിയിച്ചു. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.
Discussion about this post