ജയ്പൂർ : രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത സിക്കാറിലെ ഒരു പരിപാടിയിൽ നിന്നും തന്റെ പ്രസംഗം റദ്ദാക്കിയതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പ്രധാനമന്ത്രി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുന്നതിന് മുന്നോടിയായാണ് ട്വിറ്ററിലൂടെ രാജസ്ഥാൻ മുഖ്യമന്ത്രി ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത് കൊണ്ടാണ് അദ്ദേഹത്തിന്റെ പരിപാടികൾ റദ്ദ് ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി കാലുകൾക്ക് പരിക്കേറ്റ് വിശ്രമത്തിൽ ആയതിനാൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കില്ലെന്നായിരുന്നു രാജസ്ഥാനിലെ മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്.
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇന്ന് നിങ്ങൾ രാജസ്ഥാൻ സന്ദർശിക്കും. നിങ്ങളുടെ ഓഫീസ് ( PMO) രാജസ്ഥാനിലെ നിങ്ങളുടെ പരിപാടിയിൽ നിന്ന് മുൻകൂട്ടി നിശ്ചയിച്ച എന്റെ മൂന്ന് മിനിറ്റ് പ്രസംഗം നീക്കം ചെയ്‌തു. അതിനാൽ പ്രസംഗത്തിലൂടെ നിങ്ങളെ സ്വാഗതം ചെയ്യാൻ എനിക്ക് കഴിയില്ല. ഈ ട്വീറ്റിലൂടെ രാജസ്ഥാനിലേക്ക് ഞാൻ നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു” എന്നാണ് അശോക് ഗെഹ്‌ലോട്ട് ട്വിറ്ററിൽ കുറിച്ചത്. കര, നാവിക, വ്യോമ സേനകളിലെ റിക്രൂട്ട്‌മെന്റിനുള്ള അഗ്നിവീർ പദ്ധതി പിൻവലിക്കണമെന്നത് അടക്കം പ്രധാനമന്ത്രിയോട് ഉന്നയിക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതികളുടെ പട്ടികയും ഗെഹ്‌ലോട്ട് തന്റെ ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ഗെഹ്‌ലോട്ടിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ പരിപാടികളിലേക്ക് അദ്ദേഹത്തെ എപ്പോഴും ക്ഷണിക്കാറുണ്ടെന്നും സിക്കാർ പരിപാടിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം വളരെ വിലമതിക്കുന്നെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു . “ശ്രീ അശോക് ഗെഹ്‌ലോട്ട് ജി, പ്രോട്ടോക്കോൾ അനുസരിച്ച് നിങ്ങളെ യഥാവിധി ക്ഷണിച്ചു. നിങ്ങളുടെ പ്രസംഗവും സ്ഥാനപ്പെടുത്തി. പക്ഷേ നിങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്നാണ് നിങ്ങളുടെ ഓഫീസ് അറിയിച്ചത് . എങ്കിലും ഇന്നത്തെ പരിപാടിയിൽ ചേരാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ” എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
സിക്കാർ സന്ദർശന വേളയിൽ മോദി 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (PMKSK) രാജ്യത്തിന് സമർപ്പിച്ചു. കർഷകർക്ക് ആവശ്യമായ വളവും വിത്തും വാങ്ങാനും മണ്ണ് പരിശോധന നടത്താനും കൃഷിരീതികളെക്കുറിച്ചുള്ള ഉപയോഗപ്രദമായ വിവരങ്ങൾ ലഭ്യമാക്കാനും കഴിയുന്ന കേന്ദ്രങ്ങളാണ് ഇവ. കർഷകരുടെ സമൃദ്ധിക്ക് വഴിയൊരുക്കുന്ന ഏകജാലക കേന്ദ്രങ്ങളെന്നാണ് പ്രധാനമന്ത്രി ഈ പദ്ധതിയെ വിശേഷിപ്പിച്ചത്.
Discussion about this post