കൊച്ചി: നിലമ്പൂർ കരുളായി, മുണ്ടക്കടവ് പുലിമുണ്ട ആദിവാസി കോളനിയിലെ ദുരിതജീവിതം പരിശോധിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി. 2019 ലെ പ്രളയത്തിൽ വീടുകൾ തകർന്ന ഇവർക്ക് പകരും വീടുകൾ വെച്ചുനൽകാനോ പുനരധിവസിപ്പിക്കാനോ ഇതുവരെ നടപടികളായിട്ടില്ല. സർക്കാർ ഇവർക്ക് അനുവദിച്ച വനഭൂമിയിൽ ടാർപാളിൻ ഷീറ്റുകൾ കൊണ്ട് മറച്ച താൽക്കാലിക ഷെഡ്ഡുകളിലാണ് ഇവരുടെ താമസം. ബ്രേവ് ഇന്ത്യ ന്യൂസ് ഇവരുടെ ദുരിതജീവിതം റിപ്പോർട്ട് ചെയ്തിരുന്നു.
പുലിമുണ്ട കോളനിയിലെ ദുരിതജീവിതം തുറന്ന് പറഞ്ഞ് വനവാസികൾ- വീഡിയോ കാണാം
കോളനിയിലെ ബുദ്ധിമുട്ടുകൾ ജില്ലാ കളക്ടറും ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും നേരിട്ട് പോയി കണ്ട് പരിശോധിക്കാനാണ് ജസ്റ്റീസ് വിജു ഏബ്രഹാമിന്റെ നിർദ്ദേശം. അടിയന്തിര സഹായം എത്തിക്കാനും കോടതി ചുമതലപ്പെടുത്തി. മഴക്കാലമായതിനാൽ ആവശ്യമെങ്കിൽ ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്‌മെന്റ് പ്രൊജക്ട് (ഐടിഡിപി) ഉദ്യോഗസ്ഥരാണ് വനവാസി കോളനികളിൽ സൗകര്യങ്ങൾ ഒരുക്കേണ്ടത്. എന്നാൽ നിരവധി വനവാസി കോളനികൾ ഉളള നിലമ്പൂരിൽ ഐടിഡിപി നിഷ്‌ക്രിയമാണെന്നാണ് വനവാസികൾ പറയുന്നത്. കരുളായിയിൽ നിന്ന് അഞ്ച് കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച് വേണം പുലിമുണ്ട കോളനിയിൽ എത്താൻ. റോഡിന്റെ അവസ്ഥയും ശോചനീയമാണ്. കോളനിയിൽ നിന്ന് പുറംലോകമായ കരുളായിയിലെത്താൻ 900 രൂപയാണ് ജീപ്പ് വാടക.
അടിയന്തിര ഘട്ടങ്ങളിലും ആശുപത്രി ആവശ്യങ്ങൾക്കും വാഹനം വിളിക്കുമ്പോൾ ഈ തുക ഐടിഡിപിയാണ് നൽകേണ്ടത്. ഈ വാടക നൽകുന്നതിൽ മാസങ്ങളുടെ കാലതാമസമാണ് ഐടിഡിപി വരുത്തുന്നത്. അതുകൊണ്ടു തന്നെ അത്യാവശ്യഘട്ടങ്ങളിൽ കോളനിക്കാർ വിളിച്ചാൽ വാഹനവും വരില്ല. പൊട്ടിക്കീറിയ ടാർപാളിൻ കൊണ്ട് മറച്ച ശുചിമുറികളാണ് ഉപയോഗിക്കുന്നത്. ആനയും കാട്ടുപന്നിയും ഉൾപ്പെടെയുളള വന്യമൃഗങ്ങൾ ഉയർത്തുന്ന ഭീഷണി വേറെയും.
മുണ്ടക്കടവ് നദിക്കരയിൽ താമസിച്ചിരുന്ന ആദിവാസി കുടുംബങ്ങളുടെ വീടുകൾ പൂർണമായി 2019 ലെ പ്രളയത്തിൽ നശിച്ചിരുന്നു. ഒരു വർഷത്തിലധികം ക്യാമ്പുകളിൽ കഴിഞ്ഞ ശേഷമാണ് ഇവർ വനഭൂമിയിലേക്ക് സ്വയം തിരിച്ചെത്തി ഷെഡ്ഡ് കെട്ടി താമസം തുടങ്ങിയത്. 36 കുടുംബങ്ങളാണ് പുലിമുണ്ട കോളനിയിലുളളത്. ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ വനാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും പെരിന്തൽമണ്ണ സബ് കളക്ടറുടെ മേശപ്പുറത്ത് ആ ഫയൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. എംഎൽഎ ഉൾപ്പെടെയുളള ജനപ്രതിനിധികൾ ഇവരുടെ ദുരിതം പരിഹരിക്കാൻ യാതൊരു ഇടപെടലും നടത്തിയിട്ടില്ല.
Discussion about this post