ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ ക്രിസ്ത്യൻ ദമ്പതികൾ അറസ്റ്റിൽ. ഹാപൂർ സ്വദേശിയും പാസ്റ്ററുമായ മഹേന്ദ്ര കുമാർ, സീമ എന്നിവരാണ് അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലായിരുന്നു ഇവരെ പിടികൂടിയത്.
ഇന്നലെയായിരുന്നു ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
പണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ദമ്പതികൾ ആളുകളെ മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗങ്ങളെയാണ് മഹേന്ദ്ര കുമാറും സീമയും പ്രധാനമായി ലക്ഷ്യമിട്ടിരുന്നത്. പണവും മികച്ച സാമൂഹിക അന്തരീക്ഷവും വാഗ്ദാനം ചെയത് ഇവരെ ആകർഷിക്കുകയാണ് ആദ്യപടി. പിന്നീട് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയാണ് രീതിയെന്ന് പോലീസ് പറഞ്ഞു.
ചാരിറ്റബിൾ ട്രസ്റ്റ്, മതപാഠന കേന്ദ്രം എന്നിവ ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ മറവിൽ വിദേശത്ത് നിന്നും ഫണ്ട് ഉൾപ്പെടെ ശേഖരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ എന്നാണ് പോലീസിന്റെ കണ്ടെത്തൽ. വിദേശത്ത് നിന്നും ഫണ്ട് ശേഖരിക്കാൻ 10 ബാങ്ക് അക്കൗണ്ടുകൾ ഇവർക്കുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ചിലരിൽ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. ഇതിൽ വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
നൂറോളം പേരെ മാമോദിസമുക്കി ക്രിസ്ത്യൻ മതത്തിലേക്ക് ദമ്പതികൾ മാറ്റിയിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്. മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ ദമ്പതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുണ്ട്. സംഭവത്തിൽ ഇക്കഴിഞ്ഞ 23 നായിരുന്നു പോലീസ് കേസ് എടുത്തത്.
Discussion about this post