ന്യൂഡൽഹി: ഭാരതീയർ ബുദ്ധിശൂന്യരും സംസ്കാരശൂന്യരും ശാസ്ത്രവിരോധികളുമാണെന്ന പ്രചാരണം കൊളോണിയൽ ഭരണകാലത്തിന്റെ ദുഷിച്ച സംഭാവനയെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഇസ്ലാമിക ഭരണാധികാരികളുമായി ആയിരം വർഷം നീണ്ടു നിന്ന പോരാട്ടം നടത്തിയപ്പോഴും ആത്മാഭിമാനം ഉയർത്തിപ്പിടിച്ചവരായിരുന്നു നമ്മളെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള ഭാരതീയരുടെ മനസ്സിൽ അപകർഷതാ ബോധവും ആത്മനിന്ദയും വളർത്താൻ 150 വർഷം നീണ്ടു നിന്ന ബ്രിട്ടീഷ് ഭരണത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഗളന്മാരെ ഒരിക്കലും നമ്മൾ നമ്മുടെ യജമാനന്മാരായി കണ്ടില്ല. നമ്മെ ആക്രമിച്ച ആ പ്രാകൃതന്മാരെ ഒരിക്കലും ഉൾക്കൊള്ളാൻ നമുക്ക് കഴിയുമായിരുന്നില്ലെന്നും ഹൊസബാളെ പറഞ്ഞു.
എന്നാൽ ഭാരതീയർ അടിമകളും വെള്ളക്കാരുടെ ആജ്ഞാനുവർത്തികളുമാണെന്ന തരത്തിൽ പ്രചാരണങ്ങൾ നടത്താൻ കൊളോണിയൽ മേലാളന്മാർക്ക് സാധിച്ചു. അതേ പാതയാണ് ഇന്നും ചില വിദേശ പ്രത്യയശാസ്ത്രക്കാർ അനുവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കും ഹിന്ദുക്കൾക്കും ഭാരതീയ സംസ്കാരത്തിനുമെതിരെ വെറുപ്പിന്റെ പ്രചാരണം അഴിച്ചു വിടാൻ പല തരത്തിലുമുള്ള ശ്രമങ്ങൾ നടന്നു. ലോകത്തിന്റെ നന്മയ്ക്കായി ഭാരതീയ സംസ്കാരം മുന്നോട്ട് വെച്ച ആശയങ്ങളെ ഇവർ പരിഹസിച്ചു. ചരിത്രത്തിന്റെ ഏടുകളിൽ തമസ്കൃതമായ ആ ആശയങ്ങൾ പുനർവായനക്ക് വിധേയമാക്കണമെന്നും സർകാര്യവാഹ് അഭിപ്രായപ്പെട്ടു.
ഭാരതീയർ ബുദ്ധിശൂന്യരും സംസ്കാരശൂന്യരും ലോകത്തിന്റെ പുരോഗതിക്ക് ഒരു സംഭാവനയും നൽകാത്തവരുമാണെന്ന കൊളോണിയൽ പ്രചാരണം ചില കപട ബുദ്ധിജീവികൾ ഏറ്റെടുക്കുകയാണ്. സ്വാതന്ത്ര്യം കിട്ടി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇക്കൂട്ടർ പ്രചാരണങ്ങൾ തുടരുകയാണ്. ഇതിന് ചില സ്ഥാപനങ്ങളും മാദ്ധ്യമങ്ങളും കുടപിടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ ജീവിത രീതികളും വിദ്യാഭ്യാസ സമ്പ്രദായവും സാമൂഹ്യ വീക്ഷണങ്ങളും ഈ അപകർഷതയിൽ തളച്ചിടാൻ അവർ ശ്രമിക്കുന്നു. നമ്മുടെ ദേശീയ സ്വത്വം തിരിച്ചറിയാതെ ഇതിനെ പ്രതിരോധിക്കൻ നമുക്ക് സാദ്ധ്യമല്ലെന്നും ആർ എസ് എസ് സർകാര്യവാഹ് പറഞ്ഞു.
ഇന്ത്യൻ സ്വത്വവും രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യവും വീണ്ടെടുക്കാൻ സംസ്കൃത പഠനം ഒരു ആവശ്യകതയാണ്. ഉന്നത പാരമ്പര്യമുള്ള സംസ്കൃതം പാർശ്വവത്കരിക്കപ്പെട്ട് കിടക്കുന്നതും മൃതഭാഷയെന്ന് ആക്ഷേപിക്കപ്പെടുന്നതും വേദനാജനകമാണ്. ബൗദ്ധിക ആവിഷ്കരണങ്ങൾക്ക് പൂർണ്ണമായും ഇംഗ്ലീഷിനെ ആശ്രയിക്കതെ ഹിന്ദി ഉൾപ്പെടെയുള്ള നമ്മുടെ മാതൃഭാഷകൾ കൂടി പ്രയോജനപ്പെടുത്തി നമ്മുടെ രാഷ്ട്രത്തിനെതിരായ പ്രചാരണങ്ങളെ നേരിടേണ്ടതുണ്ടെന്നും ഹൊസബാളെ കൂട്ടിച്ചേർത്തു.
രാഷ്ട്രം എന്ന നിലയിൽ നാം നമ്മുടെ മേന്മകൾ തിരിച്ചറിയണം. ഉജ്ജ്വലമായ ചരിത്രവും വൈജ്ഞാനിക സമ്പത്തും നമ്മുടെ ശ്രേഷ്ഠമായ പാരമ്പര്യത്തിന്റെ ശേഷിപ്പുകളാണ്. ഇക്കാര്യം എന്നും നമ്മുടെ മനസ്സുകളിൽ ഉണ്ടായിരിക്കണമെന്നും ദത്താത്രേയ ഹൊസബാളെ ഓർമ്മിപ്പിച്ചു. പ്രമുഖ മാദ്ധ്യമ പ്രവർത്തകനും മുൻ രാജ്യസഭാംഗവുമായ ബൽബീർ പുഞ്ചിന്റെ ‘നരേറ്റീവ് കാ മായാജാൽ‘ എന്ന പുസ്തക പ്രകാശന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post