ന്യൂഡൽഹി : ഈ വർഷം നാലായിരത്തിലധികം മുസ്‌ലിം സ്ത്രീകൾ ‘മെഹ്‌റം’ ഇല്ലാതെ ഹജ്ജ് നിർവഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതൊരു വലിയ പരിവർത്തനമാണെന്നും മോദി വ്യക്തമാക്കി. എൻഡിഎ സർക്കാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹജ്ജ് നയത്തിൽ വരുത്തിയ മാറ്റങ്ങളോടെ കൂടുതൽ ആളുകൾക്ക് ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ അവസരം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മാസംതോറും നടത്തിവരുന്ന മൻ കി ബാത്ത് റേഡിയോ പ്രക്ഷേപണത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
4,000 ത്തിലധികം ഇന്ത്യൻ സ്ത്രീകൾ ഈ വർഷം ‘മെഹ്‌റം’ ഇല്ലാതെ ഹജ് നിർവഹിച്ചു. 2018 ലെ പരിഷ്‌കാരത്തിന് ശേഷം ഹജ്ജ് തീർത്ഥാടനത്തിൽ സ്ത്രീകളോടൊപ്പം ഒരു പുരുഷ കൂട്ടാളിയുടെ നിർബന്ധം ഒഴിവാക്കിയിരുന്നു. ഹജ്ജ് തീർഥാടനത്തിന് ശേഷം അടുത്തിടെ തിരിച്ചെത്തിയ മുസ്ലീം സ്ത്രീകളിൽ നിന്ന് ഇത്തവണ തനിക്ക് ധാരാളം കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു. “ഇത്തവണ അവരുടെ യാത്ര പല തരത്തിൽ വളരെ പ്രത്യേകതയുള്ളതായിരുന്നു. പുരുഷന്മാരോ മെഹ്‌റമോ ഇല്ലാതെ ഹജ്ജ് നിർവഹിച്ച സ്ത്രീകളാണവർ. അതും
അമ്പതോ നൂറോ അല്ല 4,000-ത്തിലധികം സ്ത്രീകൾ. ഇതൊരു വലിയ പരിവർത്തനമാണ്.” നരേന്ദ്ര മോദി പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹജ്ജ് നയത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും നരേന്ദ്ര മോദി മൻ കി ബാത്തിൽ സംസാരിച്ചു. നേരത്തെ മുസ്ലീം സ്ത്രീകൾക്ക് ‘മെഹ്‌റം’ ഇല്ലാതെ ഹജ്ജ് ചെയ്യാൻ അനുവാദമില്ലായിരുന്നു. ഇപ്പോൾ അതിന് അനുവാദം നൽകുക മാത്രമല്ല ‘മെഹ്‌റം’ ഇല്ലാതെ ഹജ്ജിന് പോകുന്ന സ്ത്രീകൾക്കായി പ്രത്യേകം വനിതാ കോ-ഓർഡിനേറ്റർമാരെ നിയമിച്ചിട്ടുമുണ്ട്.
കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഈ മാറ്റങ്ങൾ വഴി ഇപ്പോൾ കൂടുതൽ ആളുകൾക്ക് ഹജ്ജിന് പോകാൻ അവസരം ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഹജ്ജ് തീർത്ഥാടനത്തിന് പോയി മടങ്ങിയ ആളുകൾ നൽകിയ അനുഗ്രഹം, പ്രത്യേകിച്ച് അമ്മമാരും സഹോദരിമാരും അവരുടെ കത്തുകളിലൂടെ അറിയിക്കുന്ന സന്തോഷം വലിയ പ്രചോദനമാണ് സർക്കാരിന് നൽകുന്നത് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post