പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും രാജ്യത്തെ പൗരന്മാരെ അഭിസംബോധന ചെയ്യുന്ന റേഡിയോ സംപ്രേക്ഷണ പരിപാടിയായ മൻ കി ബാത് ജൂലൈ 30 ന് നടന്നു. ഓൾ ഇന്ത്യ റേഡിയോ സംപ്രേക്ഷണം ചെയ്യുന്ന പ്രധാനമന്ത്രിയുടെ 103-ാമത് മൻ കി ബാത് ആണ് ഇന്ന് നടന്നത്. ഞായറാഴ്ചത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് സംവദിച്ച ചില പ്രധാന വിഷയങ്ങൾ ഇവയാണ്, സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര സൈനികരെ ആദരിക്കുന്നതിനായി ‘മേരി മാതാ മേരാ ദേശ്’ എന്ന പ്രചാരണ പരിപാടി ആരംഭിക്കും. ഈ പ്രചാരണ വേളയിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നായി 7,500 മൺകുടങ്ങളിൽ മണ്ണും ചെടികളും തയ്യാറാക്കിക്കൊണ്ട് ഡൽഹിയിലേക്ക് അമൃത് കലശ് യാത്ര ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ കൊണ്ടുപോകുന്ന മൺകുടങ്ങളിലെ ചെടികൾ ഉപയോഗിച്ച് ദേശീയ യുദ്ധസ്മാരകത്തിന് സമീപമായി ‘അമൃത് വാടിക’ നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി ജനങ്ങളെ അറിയിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് മുൻവർഷത്തെ പോലെ എല്ലാ വീട്ടിലും ത്രിവർണ്ണ പതാക ഉയർത്തുന്ന ‘ഹർ ഘർ തിരംഗ’ തുടരാനും പ്രധാനമന്ത്രി പൗരന്മാരോട് ആഹ്വാനം ചെയ്തു. ലഹരി ഉപയോഗത്തിനെതിരായ പ്രചാരണത്തിൽ യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം വളരെ പ്രോത്സാഹജനകമാണെന്നും പ്രധാനമന്ത്രി മൻ കി ബാതിൽ പറഞ്ഞു. 12,000 കോടി രൂപ വിലമതിക്കുന്ന 10 ലക്ഷം കിലോ മയക്കുമരുന്ന് നശിപ്പിച്ചതിന്റെ റെക്കോർഡ് ഇന്ത്യ സൃഷ്ടിച്ചതായും മോദി വ്യക്തമാക്കി.
ജലസംരക്ഷണത്തിനായുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെയും പ്രതിബദ്ധതയേയും കുറിച്ചും പ്രധാനമന്ത്രി ജനങ്ങളുമായി സംവദിച്ചു. ‘ആസാദി കാ അമൃത് മഹോത്സവ്’ സമയത്ത് നിർമ്മിച്ച 60,000-ത്തിലധികം അമൃത് സരോവറുകൾ ഇതിനകം ഇന്ത്യയുടെ തിളങ്ങുന്ന നാഴികക്കല്ലുകളായി മാറി എന്നാണ് പ്രധാനമന്ത്രി ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. കൂടാതെ 50,000 അമൃത് സരോവറുകൾ കൂടി നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
അമേരിക്ക അപൂർവവും പുരാതനവുമായ നൂറ് പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകിയതായും നരേന്ദ്രമോദി ജനങ്ങളെ അറിയിച്ചു . ഇന്ത്യയിൽ തിരിച്ചെത്തിച്ച ഈ പുരാവസ്തുക്കൾ 250 മുതൽ 2500 വർഷം വരെ പഴക്കമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. കാലിഫോർണിയയിൽ നിന്ന് അമർനാഥ് യാത്രയ്ക്കായി എത്തിയ അമേരിക്കക്കാരെ കുറിച്ചും മോദി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. അടുത്തിടെ ഫ്രാൻസിൽ വച്ച് കണ്ടുമുട്ടിയ നൂറു വയസ്സിലേറെ പ്രായമുള്ള യോഗ അധ്യാപിക ഷാർലറ്റ് ചോപ്പിനെ അനുസ്മരിച്ച് യോഗ ദീർഘായുസ്സ് നൽകുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാതിലൂടെ വ്യക്തമാക്കി.
Discussion about this post