ചണ്ഡീഗഡ്: നൂഹിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരും. ശനിയാഴ്ചവരെ സേവനങ്ങൾക്കുള്ള വിലക്ക് തുടരാനാണ് സർക്കാരിന്റെ തീരുമാനം. അതേസമയം പ്രദേശത്ത് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കുന്നതിനുള്ള നടപടി തുടരുകയാണ്.
നൂഹ്, ഫരിദാബാദ്, പൽവാൾ എന്നിവിടങ്ങളിലും ഗുരുഗ്രാം ജില്ലയിലെ സോഹ്ന, പട്ടൗഡി, മനേസർ തുടങ്ങിയ പ്രദേശങ്ങളിലുമാണ് നിയന്ത്രണങ്ങൾ. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ എസ്എംഎസ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. ഇന്നലെയായിരുന്നു ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ശനിയാഴ്ചവരെ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കും. ഇതിന് ശേഷമാകും ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയുള്ളൂ.
അതേസമയം സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കുന്നതിനായി കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് കമ്പനി സേനകളെ കൂടി വേണമെന്നാണ് ആവശ്യം. ഗുരുഗ്രാമിൽ ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികൾ രൂക്ഷമായ ആക്രമണം ആണ് അഴിച്ചുവിടുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ സേനയെ വേണമെന്ന് ആവശ്യപ്പെട്ടത്. നിലവിൽ 20 കമ്പനി സൈന്യമാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്.
Discussion about this post