പൂനെ: പൂനെ ഇസ്ലാമിക് സ്റ്റേറ്റ് കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളെയും ഓഗസ്റ്റ് 11 വരെ ഭീകരവിരുദ്ധ സേനയുടെ കസ്റ്റഡിയിൽ വിടുന്നതായി കോടതി അറിയിച്ചു. ഇന്ത്യയിലെ നഗരങ്ങൾ അടയാളപ്പെടുത്തിയ ഭൂപടവും മുൻ ഭീകരാക്രമണങ്ങളുടെ വീഡിയോകളും വിവരങ്ങളും അടങ്ങിയ ലാപ്പ്ടോപ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തതായി ഭീകരവിരുദ്ധ സേന അറിയിച്ചു. പ്രതികൾ ഭീകരാക്രമണങ്ങളെ കുറിച്ച് വിശദമായി പഠിച്ചിരുന്നതായും ഭീകരവിരുദ്ധ സേന കോടതിയിൽ വിശദീകരിച്ചു.
പിടിയിലായ അഞ്ച് പേരും ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുള്ളവരാണ്. ഐഎസിന്റെ അൽ സുഫാ വിഭാഗവുമായിട്ടാണ് ഇവർ ചേർന്ന് പ്രവർത്തിച്ചിരുന്നത്.
ഭീകരന്മാരായ മുഹമ്മദ് ഇമ്രാൻ ഖാൻ, മുഹമ്മദ് യൂനുസ് സാകി എന്നിവർക്ക് ബോംബ് നിർമ്മിക്കാൻ പരിശീലനം നൽകിയത് സുൽഫിക്കർ അലി എന്ന ഭീകരനാണെന്നും ഭീകരവിരുദ്ധ സേന കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് എൻ ഐ എയും നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 3ന് മുംബൈയിൽ നിന്നും തബീഷ് നസീർ സിദ്ദിഖി, പൂനെയിൽ നിന്നും അബു നുസൈബ, താനെയിൽ നിന്നും ഷർജീൽ ഷെയ്ഖ്, സുൽഫിക്കർ അലി ബറോഡാവാല എന്നിവരെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്.
കേസിൽ എൻ ഐ എ തിരഞ്ഞിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യാ ഭീകരരായ മുഹമ്മദ് ഇമ്രാൻ, മുഹമ്മദ് യൂനുസ് എന്നിവരെ ജൂലൈ 18ന് പൂനെ ഭീകരവിരുദ്ധ സേനയും പിടികൂടിയിരുന്നു. എൻ ഐ എ അറസ്റ്റ് ചെയ്ത സുൽഫിക്കർ അലിയെ പിന്നീട് ചോദ്യം ചെയ്യുന്നതിനായി പൂനെ ഭീകരവിരുദ്ധ സേന മുംബൈ ആർതർ റോഡ് ജയിലിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
ആകിഫ് അതീഖ് നചാൻ എന്ന ഭീകരനെ ഇന്നാണ് എൻ ഐ എ കസ്റ്റഡിയിൽ എടുത്തത്. സ്ഫോടനം നടത്തുന്നതിനായി ഐ ഇ ഡി പരീക്ഷിക്കുകയും മറ്റുള്ള ഭീകരർക്ക് താമസ സൗകര്യം ഒരുക്കി നൽകുകയും ചെയ്തത് ഇയാളാണ് എന്നാണ് എൻ ഐ എ കണ്ടെത്തിയിരിക്കുന്നത്.
2022ലെ റംസാൻ കാലത്ത് മഹാരാഷ്ട്രയിൽ എത്തിയ ഖാനും സാകിയും പിന്നീട് ബോംബ് നിർമ്മാണ പരിശീലനങ്ങളുമായി പൂനെയിൽ തന്നെ കഴിയുകയായിരുന്നു. ഇവരിൽ നിന്നും രാസവസ്തുക്കൾ, കൽക്കരി, തെർമോമീറ്റർ, മൾട്ടി മീറ്റർ, ചെറിയ ബൾബുകൾ, ബാറ്ററികൾ, ടൈംപീസ്, സ്പാനർ, മോഷ്ടിച്ച മോട്ടോർ ബൈക്കുകളുടെ അവശിഷ്ടങ്ങൾ എന്നിവയും കണ്ടെത്തിയിരുന്നു.
സ്ഫോടക വസ്തുക്കൾ, ആസിഡ്, ഡ്രോണുകൾ, എന്നിവ ഇവർ വാങ്ങിയതിന്റെ രേഖകളും ഭീകരവിരുദ്ധ സേനക്ക് ലഭ്യമായിട്ടുണ്ട്. ഇവരെ ഇവ വാങ്ങാൻ സഹായിച്ചത് ആരാണ് എന്നതും അന്വേഷിച്ച് വരികയാണെന്ന് ഭീകരവിരുദ്ധ സേന കോടതിയെ അറിയിച്ചു.
Discussion about this post