ടെഹ്റാൻ : ശിരോവസ്ത്രം ധരിക്കുന്നത് നിര്‍ബന്ധിതമാക്കുന്നതുമായി ബന്ധപ്പെട്ട വിവാദ നിയമങ്ങള്‍ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ഉള്ള ശ്രമത്തിലാണ് ഇറാന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി സ്ത്രീകളെ കൗൺസിലിങ്ങിന് വിധേയരാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയാണ് ഇപ്പോൾ ഇറാൻ.
സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്. ഇറാനിയൻ നടി അഫ്‌സനെ ബയേഗൻ ഹിജാബ് ധരിക്കാതെയുള്ള നിരവധി ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചാണ് പ്രതിഷേധം അറിയിച്ചത്. ഈയടുത്തകാലത്ത് അഫ്‌സനെ ഹിജാബ് ധരിക്കാതെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. സ്ത്രീകളെ മുടി മറയ്ക്കാൻ പ്രേരിപ്പിക്കുന്നതിനായി പുതിയ മാർഗങ്ങൾ തേടിക്കൊണ്ടിരിക്കുന്ന ഇറാൻ ഭരണകൂടത്തിനെ പ്രകോപിപ്പിക്കുന്നതായിരുന്നു അഫ്‌സനെയുടെ പ്രതിഷേധം. ഇതിനെതിരെ ഇറാൻ കടുത്ത നടപടികള്‍ക്ക് തയ്യാറെടുക്കുന്നു എന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാനിയൻ ഭരണകൂടത്തിന്റെ ഹിജാബ് വൽക്കരണത്തിന് കുടപിടിക്കുന്ന നടപടികളാണ് ഇറാനിലെ കോടതികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതും. ഈ അടുത്തകാലത്ത് ടെഹ്‌റാൻ പ്രവിശ്യയിൽ ഹിജാബ് ധരിക്കാതെ വാഹനമോടിച്ചതിന് പിടിയിലായ സ്ത്രീയ്ക്ക് ലഭിച്ച ശിക്ഷ ഒരു മാസം മോർച്ചറിയിൽ മൃതദേഹങ്ങൾക്കൊപ്പം ജോലി ചെയ്യുക എന്നുള്ളതായിരുന്നു.
ഹിജാബ് ധരിക്കത്തതിനാല്‍ ഇറാന്റെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് 2022 സെപ്റ്റംബറിൽ ജീവൻ നഷ്ടപ്പെട്ട മഹ്സ അമിനിയുടെ ദാരുണമായ മരണത്തിന് ശേഷമാണ് ഇറാനിലെ സ്ത്രീകളിൽ ശ്രദ്ധേയമായ മാറ്റം സംഭവിക്കുന്നത്. പ്രതിഷേധ സൂചകമായി പല ഇറാനിയൻ സ്ത്രീകളും തങ്ങളുടെ മുടി മറയ്ക്കാതെ നടക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഹിജാബ് നിർബന്ധിതമാക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിൽ പൊതുജനങ്ങൾ മാത്രമല്ല സെലിബ്രിറ്റികൾ, കായികതാരങ്ങൾ തുടങ്ങിയവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും ഹിജാബ് ധരിക്കാതെ വാഹനമോടിച്ചതിന് പിടിക്കപ്പെടുന്ന സ്ത്രീകൾക്ക് ഗണ്യമായ പിഴ ചുമത്തുക, വാഹനങ്ങൾ പിടിച്ചെടുക്കുക, വനിതാ ജീവനക്കാരെ പിരിച്ചുവിടാൻ സ്വകാര്യമേഖലയിലെ ഉൾപ്പെടെയുള്ള തൊഴിലുടമകളിൽ സമ്മർദ്ദം ചെലുത്തുക തുടങ്ങിയ കർശന നടപടികളാണ് അധികൃതർ എടുക്കുന്നത്.
ശിരോവസ്ത്രം ധരിക്കാത്ത ജീവനക്കാരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഇറാനിലെ ഇ-കൊമേഴ്‌സ് ഭീമൻ ഡിജികലയുടെ ഓഫീസുകൾ അധികൃതർ താൽക്കാലികമായി അടച്ചുപൂട്ടുക പോലും ചെയ്തത് ഇറാനിലെ ഹിജാബ് വൽക്കരണത്തിന്റെ ഏറ്റവും ദാരുണമായ കാഴ്ചയായിരുന്നു. ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകൾക്ക് ഇതിലും കഠിനമായ ശിക്ഷകൾ നിർദ്ദേശിക്കുന്ന ഒരു ബിൽ ഇറാനിയൻ പാർലമെന്റിൽ ജൂലൈ അവസാനത്തോടെ, അവതരിപ്പിച്ചിട്ടുണ്ട്. ഈ നിയമനിർമ്മാണം അംഗീകരിക്കപ്പെട്ടാൽ സ്ത്രീകൾക്ക് അവരുടെ പൗരാവകാശങ്ങളും തൊഴിലവസരങ്ങളും നഷ്ടപ്പെടുകയും മൗലികാവകാശങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നതാണ്.
Discussion about this post