ലണ്ടൻ: ഇംഗ്ലണ്ടിലെ ആഭ്യന്തര ഏകദിന ടൂർണമെന്റായ വൺ ഡേ കപ്പിൽ കൗണ്ടി ടീമായ നോർതാംപ്ടൺ ഷെയറിനായി ഇരട്ട സെഞ്ച്വറി നേടി ഇന്ത്യൻ താരം പൃഥ്വി ഷാ. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനും തുടർന്ന് നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുമുള്ള ദേശീയ ടീമിൽ ഷായെ സെലക്ടർമാർ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് താരം കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനായി ലണ്ടനിൽ എത്തിയത്.
സോമർസെറ്റിനെതിരായ മത്സരത്തിൽ നോർതാംപ്ടൺ ഷെയറിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഷാ 153 പന്തുകളിൽ നിന്നും 28 ബൗണ്ടറികളുടെയും 11 പടുകൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടെ 244 റൺസാണ് അടിച്ചു കൂട്ടിയത്. എമിലോ ഗേയ്ക്കൊപ്പം 63 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തിയ ഷാ റിക്കാർഡോ വാസ്കോൺസെലസിനൊപ്പം 112 റൺസിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി.
ലിസ്റ്റ് എ കരിയറിൽ ഇത് പൃഥ്വി ഷായുടെ രണ്ടാം ഇരട്ട ശതകമാണ്. 2021ലെ വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരെ മുംബൈക്ക് വേണ്ടി ഷാ 227 റൺസ് നേടിയിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ആറാമത്തെയും ഒരു ഇന്ത്യക്കാരന്റെ നാലാമത്തെയും ഉയർന്ന വ്യക്തിഗത സ്കോറാണ് പൃഥ്വി ഷാൻ ഇന്ന് നോർതാംപ്ടണിൽ കുറിച്ചത്.
പൃഥ്വി ഷായുടെ തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റിന് 415 റൺസ് എന്ന പടുകൂറ്റൻ ടോട്ടലാണ് സോമർസെറ്റിനെതിരെ നോർതാംപ്ടൺ ഷെയർ പടുത്തുയർത്തിയത്. ഷായ്ക്ക് പുറമേ സാം വൈറ്റ്മാൻ നോർതാംപ്ടണ് വേണ്ടി 54 റൺസ് നേടി. മറുപടി ബാറ്റിംഗിൽ പൊരുതി നോക്കിയ സോമർസെറ്റ് 45.1 ഓവറിൽ 328 റൺസിന് പുറത്തായി. ഇതോടെ നോർതാംപ്ടൺ മത്സരത്തിൽ 87 റൺസിന്റെ വിജയം ആഘോഷിച്ചു.
2018ലെ അണ്ടർ 19 ലോകകിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത ക്യാപ്ടനായിരുന്നു പൃഥ്വി ഷാ. യുവ സൂപ്പർ താരം ശുഭ്മാൻ ഗിൽ അന്ന് ഷാ നയിച്ച ടീമിൽ അംഗമായിരുന്നു.
Discussion about this post