തിരുനന്തപുരം : കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍നിന്ന് (സി.എം.ആര്‍.എല്‍.) രാഷ്ട്രീയ നേതാക്കള്‍ പണം വാങ്ങിയതില്‍ തെറ്റില്ലന്നെും വാങ്ങിയത് സംഭാവനയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
‘രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യവസായികളില്‍നിന്നും കച്ചവടക്കാരില്‍നിന്നും സംഭാവന വാങ്ങുന്നതില്‍ എന്താണ് തെറ്റ്. ശശിധരന്‍ കള്ളക്കടത്തുകാരനല്ല. പാര്‍ട്ടി പ്രവര്‍ത്തനത്തിന് പണം ആവശ്യമാണ്. വീട്ടിലെ നാളികേരം വിറ്റ പൈസകൊണ്ടല്ലല്ലോ രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പാര്‍ട്ടി പ്രവര്‍ത്തനത്തിനും പൊതു പരിപാടികള്‍ക്കുമായി ധനസമാഹരണം നടത്തും. അങ്ങനെ പണം പിരിക്കാന്‍ പാര്‍ട്ടികള്‍ നിയോഗിച്ചിട്ടുള്ള ആളുകളാണ് പണം വാങ്ങിയിട്ടുള്ളത്, അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞതാണ് ഇക്കാര്യം.
എന്നാല്‍ മുഖ്യമന്ത്രിയുടെ മകളുടെ കാര്യം അങ്ങനെയല്ലെന്നും വിഷയത്തില്‍ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പനിയുമായി കരാറുണ്ടാക്കിയതും പണം കൈപ്പറ്റിയതും തെറ്റായ രീതിയിലാണെന്നും അതിനാല്‍ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. തെറ്റായ രീതിയില്‍ കൈമാറപ്പെട്ട തുക നിയമവിധേയമാക്കാന്‍ വേണ്ടി ഉണ്ടാക്കിയ കരാറാണ് എക്സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ളതെന്ന കാര്യത്തില്‍ സംശയമില്ല. കരാറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും കമ്പനി ചെയ്തുകൊടുത്തിട്ടില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
നിയമസഭയില്‍ സബ്മിഷനായി അവതരിപ്പിക്കേണ്ടതിനേക്കാള്‍ ഗുരുതരമായ അഴിമതി ആരോപണമാണ് മുഖ്യമന്ത്രിക്കെതിരേ ഉള്ളത്. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയതാണ് ഇവിടുത്തെ വിഷയം. അഴിമതി ആരോപണം റൂള്‍ 50 പ്രകാരം കൊണ്ടുവന്നാല്‍ അപ്പോള്‍ത്തന്നെ തള്ളും. ഇത് സബ്മിഷനായി അവതരിപ്പിക്കേണ്ട വിഷയമല്ല. അഴിമതി ആരോപണം അങ്ങനെ തന്നെ എഴുതിക്കൊടുത്ത് ഉന്നയിക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് ഇന്ന് സഭയില്‍ ഉന്നയിക്കാതിരുന്നതിരുന്നത്. യുഡിഎഫിന് ഇതില്‍ ഒരു വിമുഖതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ടീയ പാര്‍ട്ടികള്‍ എല്ലാക്കാലത്തും സംഭാവനകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പാര്‍ട്ടി ഉത്തരവാദിത്വപ്പെട്ടവരെ നിയമിക്കുയാണ് പതിവ്. അക്കാലത്ത് സംഭാവന വാങ്ങാന്‍ നിയോഗിച്ചവരാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും. പാര്‍ട്ടിയുടെ പരിപാടികള്‍ നടത്താന്‍ എല്ലാ കാലത്തും അവരെയാണ് പാര്‍ട്ടി ചുമതലപ്പെടുത്താറുള്ളത്. ഇപ്പോള്‍ എന്നെയും കെപിസിസി പ്രസിഡന്റിനെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കെഎസ്ഐഡിസിക്കുകൂടി പങ്കാളിത്തമുള്ള കച്ചവട സ്ഥാപനം നടത്തുന്ന ആളില്‍നിന്നാണ് സംഭാവന വാങ്ങിയത്. അങ്ങനെ സംഭാവന വാങ്ങിയതില്‍ ഒരു തെറ്റുമില്ല. സംഭാവനകള്‍ക്ക് പ്രത്യുപകാരമായി ഒന്നും ചെയ്ത് നല്‍കിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
അതേസമയം, വിവിധ പാര്‍ട്ടികളിലെ നേതാക്കളുടെ പേരാണ് പുറത്തുവന്നിരിക്കുന്നതെന്നും നേതാക്കള്‍ സംഭാവന വാങ്ങിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി അതിന് രസീതും കൊടുത്തിട്ടുണ്ടാകുമെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് അത്ര വലിയ കാര്യമല്ല. മാദ്ധ്യമസ്ഥാപനങ്ങളും മാദ്ധ്യമപ്രവര്‍ത്തകരും പ്രസ്സ് ക്ലബ്ബുകളും അടക്കമുള്ളവര്‍ പണം വാങ്ങാറുണ്ട്. ഇക്കാലത്തിനിടയില്‍ ആ കമ്പനി നിരവധി കാര്യങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ടാകും, അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ കാലത്ത് കാശുംകൊണ്ട് വന്ന് മേശപ്പുറത്തുവെച്ചിട്ടും കാശ് വാങ്ങിയില്ല എന്ന് സര്‍ട്ടിഫിക്കറ്റ് എനിക്കുണ്ട്. അത്‌കൊണ്ട് പണം കൈകൊണ്ട് വാങ്ങിയിട്ടില്ല എന്നേ ഞാന്‍ പറയുന്നുള്ളൂ. അത് അല്ലാത്ത വിശുദ്ധിയില്‍ ഈ ലോകത്താരും പാര്‍ട്ടികള്‍ നടത്തുന്നുണ്ടാവില്ല. സംഭാവന ലീഗലൈസ് ചെയ്യാന്‍ നിയമപരിഷ്‌കാരം നടക്കുന്ന കാലമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Discussion about this post