ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. വീണയ്ക്കു പണം നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നമ്മൾ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷികം ആഘോഷിക്കുമ്പോൾ കേരള മുഖ്യമന്ത്രിയുടെ മകൾ ‘വീണ സർവീസ് ടാക്സ്’ എന്ന പേരിൽ പുതിയൊരു നികുതി ഏർപ്പെടുത്തി കമ്പനികളിൽ നിന്നും പണം വാങ്ങുന്നു. വീണയ്ക്കു പണം നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കണം. സ്വകാര്യ കമ്പനികൾ നിയമവിധേയമല്ലാത്ത പണം എന്തിനാണ് പിണറായി വിജയൻറെ മകളുടെ സ്ഥാപനത്തിൽ നിക്ഷേപിച്ചത്. ടെക്‌നോളജിയുമായി യാതൊരു ബന്ധവുമില്ലാത്ത സിഎംആർഎൽ പോലുള്ള സ്ഥാപനം എന്തിനാണ് പിണറായി വിജയൻറെ മകളുടെ സ്ഥാപനത്തിന് പണം നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
വീണയുടെ സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യൻസ് സിഎംആർഎൽ എന്ന സ്ഥാപനത്തിന് സോഫ്റ്റ്വെയർ നൽകാമെന്ന കരാറുണ്ടായിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട സേവനങ്ങൾ ഒന്നും ലഭിച്ചിട്ടില്ല, കരാർ അനുസരിച്ച് മാസം തോറും പണം നൽകിയിരുന്നു വെന്നും സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായ നികുതി വകുപ്പിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.
വീണയ്ക്കും വീണയുടെ സ്ഥാപനത്തിനും മൊത്തം 1.72 കോടി രൂപയാണ് ലഭിച്ചതെന്നും ഈ പണം നിയമവിരുദ്ധമായി ലഭിച്ചതാണെന്നും ആദായ നികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങൾക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് അംഗങ്ങളായ രാമേശ്വർ സിംഗ്, എം.ജഗദീഷ് ബാബു അമ്രപള്ളി ദാസ് എന്നിവർ വ്യക്തമാക്കി.
Discussion about this post