കോഴിക്കോട് : കേരളത്തിൽ നോക്കുകൂലി വാങ്ങുന്നയാൾ മുഖ്യമന്ത്രിയുടെ വീട്ടിൽ തന്നെയുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മക്കളും മരുമകനുമടക്കമുള്ള വലിയ കൊള്ള സംഘം സംസ്ഥാനത്തിന്റെ ഖജനാവ് കട്ട് മുടിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിയുടെ വീട്ടിലെ അടുക്കളക്കാരനാണ്. പിണറായി വിജയന് വീണയേക്കാളും വിവേകിനേക്കാളും ഐശ്വര്യം വി.ഡി സതീശനാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
‘സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ തന്നെ നോക്കുകൂലി വാങ്ങുന്നയാളുണ്ടെന്ന് കേരളം മനസ്സിലാക്കി കഴിഞ്ഞു. വീണ വിജയന്‍ നല്ല രീതിയില്‍ കച്ചവടം ചെയ്യാനും വീട്ടിലേക്ക് സാമ്പത്തികം എത്തിക്കാനും കഴിവുള്ളയാളാണെന്ന് തെളിയിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ മകളും മകനും മരുമകനും ഉള്‍പ്പെടുന്ന ഒരു വലിയ കൊള്ള സംഘം സംസ്ഥാനത്തിന്റെ ഖജനാവ് കട്ട് മുടിച്ച് ജീവിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് മുഖ്യമന്ത്രിയുടെ കുടുംബം പുതിയ കമ്പനികളുടെ ഉടമസ്ഥരായി മാറുകയാണ്. ഇവര്‍ കുടുംബസമേതം വിദേശത്ത് പോയി കള്ളക്കടത്ത് നടത്തുന്നുവെന്ന് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണിപ്പോഴുള്ളതെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
വിഷയത്തിലെ സിപിഐയുടെ മൗനത്തേയും ശോഭ പരിഹസിച്ചു. പണ്ട് മുന്നണിയിലെ തിരുത്തല്‍ ശക്തിയായി ആണ് സിപിഐ അറിയപ്പെട്ടിരുന്നത്. എന്നാലിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായിയുടെ കാര്യസ്ഥനായി മാറിയെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ പ്രതിപക്ഷം ഏതു വിഷയം അവതരിപ്പിക്കണമെന്ന് തങ്ങളാണ് തീരുമാനിക്കുന്നതെന്ന് പറഞ്ഞ വിഡി സതീശന്‍ വോട്ട് നല്‍കിയ ജനങ്ങളെ മറക്കുകയാണ്. ഇത്രയും വലിയ അഴിമതി കേരളത്തില്‍ വിവാദമായിട്ടും അതിനേ പറ്റി ഒരക്ഷരം നിയമസഭയില്‍ സംസാരിക്കാന്‍ സതീശന്‍ തയ്യാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു. പിണറായിയുടെ ഐശ്വര്യം സ്വന്തം മക്കളേക്കാള്‍ കൂടുതല്‍ വിഡി സതീശനാണെന്നും ശോഭ പരിഹസിച്ചു.
Discussion about this post