കൊച്ചി: കലൂരിലെ ഓയോ മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതി നൗഷിദ് രേഷ്മയെ മാനസികവും ശാരീരീകവുമായി ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയതായാണ് റിപ്പോർട്ട്.
കൊലപാതകത്തിന് മുൻപ് രേഷ്മയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ നൗഷിദ് തന്നെ സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് പരിശോധിച്ചതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്.
എന്തിനാണ് തന്നെ കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞത്, എന്ത് കൂടോത്രമാണ് ചെയ്തത് തുടങ്ങിയ ചോദ്യങ്ങളാണ് മൃഗീയമായ ഭാവത്തിൽ നൗഷിദ് രേഷ്മയോട് ചോദിക്കുന്നത്. എന്നാൽ താൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല എന്ന് രേഷ്മ കരഞ്ഞ് പറയുന്നുണ്ട്. ഇത് വകവെക്കാതെ പ്രതി യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ചങ്ങനാശേരി സ്വദേശിനി രേഷ്മയും (27) റൂമിന്റെ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന നൗഷിദും (31) തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. രേഷ്മയെ കൊലപ്പെടുത്താൻ വിശദമായ പദ്ധതി തയ്യാറാക്കിയാണ് നൗഷിദ് അപ്പാർട്ട്മെന്റിലേക്ക് വിളിച്ച് വരുത്തിയത് എന്നാണ് റിപ്പോർട്ട്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെ കെട്ടിടത്തിൽ നിന്നും രേഷ്മയുടെ നിലവിളി കേട്ട സമീപവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയിൽ കിടന്നിരുന്ന രേഷ്മയെ കണ്ടെത്തിയത്. തുടർന്ന് നൗഷിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
Discussion about this post