എറണാകുളം: കേരളത്തിൽ സാമ്പത്തിക തട്ടിപ്പിന് ഇരയായ വിദേശ വനിതയ്ക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി. വിമാന ടിക്കറ്റും വിസ പരിധി ലംഘിച്ചതിനുള്ള പിഴ അടക്കാനുള്ള പണവും, പുതിയ വിസയ്ക്കായി അപേക്ഷിക്കാനുള്ള പണവും നൽകി. ലണ്ടൻ സ്വദേശിനി സാറ പെനലോപ് കോക്കാണ് സാമ്പത്തിക തട്ടിപ്പിന് ഇരയായത്.
അറുപതിനായിരം രൂപയാണ് അദ്ദേഹം നൽകിയത്. പുതിയ വിസയ്ക്കായി സാറയ്ക്ക് ക്വാലാലംപൂരിൽ പോയി അപേക്ഷ നൽകണം. ഇവിടേക്കുള്ള വിമാന ടിക്കറ്റാണ് അദ്ദേഹം എടുത്ത് നൽകിയത്. വിസയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ പണവും നൽകി. വിസയുടെ കാലാവധി കഴിഞ്ഞാൽ രാജ്യത്തിന് പുറത്ത് നിന്നു മാത്രമേ അപേക്ഷ നൽകാൻ കഴിയുകയുള്ളൂ. ഇതാണ് സാറയ്ക്ക് മുൻപിൽ വലിയ പ്രതിസന്ധിയായത്. സുരേഷ് ഗോപിയുടെ നിർദ്ദേശ പ്രകാരം പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പെഡുത്താസ്, എക്‌സിക്യൂട്ടീസ് പ്രൊഡ്യൂസർ അഖിൽ എന്നിവർ ചേർന്നാണ് ഫോർട്ട് കൊച്ചിയിൽവച്ച് പണവും ടിക്കറ്റും കൈമാറിയത്. സഹായത്തിന് സുരേഷ് ഗോപിയ്ക്ക് സാറ നന്ദി പറഞ്ഞു.
പള്ളുരുത്തി സ്വദേശിയാ യഹിയ ഖാലിദാണ് സാറയുടെ പണം തട്ടിയത്. ലണ്ടനിലെ വീട് വിറ്റുകിട്ടിയ ഏഴര കോടി രൂപയാണ് സാറയ്ക്ക് നഷ്ടമായത്. സംഭവത്തിൽ പോലീസിൽ പരാതി നൽകി എങ്കിലും കേസ് എടുക്കാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ സാറയുടെ ദുരവസ്ഥ മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സുരേഷ് ഗോപി സഹായവുമായി രംഗത്ത് എത്തിയത്.
Discussion about this post