അഹമ്മദാബാദ്: പാകിസ്താൻ അതിർത്തിക്ക് സമീപം ഗുജറാത്തിലെ കച്ചിലെ തന്ത്രപ്രധാനമായ ഹറാമി നാല പ്രദേശം സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേഖലയിലെ ബി എസ് എഫ് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിയ അമിത് ഷാ, അവരുടെ തയ്യാറെടുപ്പുകളും സജ്ജീകരണങ്ങളും വിലയിരുത്തി.
പടിഞ്ഞാറൻ ദിശയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള ഇന്ത്യയുടെ അവസാന പോസ്റ്റായ 1700 പില്ലർ അതിർത്തി ഔട്ട്പോസ്റ്റിലും അമിത് ഷാ സന്ദർശനം നടത്തി. മുൻകാലങ്ങളിൽ ഹറാമി നാലയിലൂടെ പാക് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഉപയോഗിച്ചിരുന്ന ഇടങ്ങളും അദ്ദേഹം പരിശോധിച്ചു.
അതേസമയം, പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൈനീസ് എഞ്ചിനീയർമാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ഇന്ന് രാവിലെ ആക്രമിക്കപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ബലൂച് വിമതരാണ് എന്നാണ് അഭ്യൂഹം. തുറമുഖ നഗരമായ ഗ്വദാറിൽ സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു ചൈനീസ് എഞ്ചിനീയർമാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. ഇതിനെ തുടർന്ന് പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടൽ നടന്നു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post