ശ്രീനഗർ : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ബക്ഷി സ്റ്റേഡിയത്തിലായിരിക്കും നടക്കുക. കഴിഞ്ഞ അഞ്ച് വർഷമായി സോനാവാറിലെ ഷേർ-ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു സ്വാതന്ത്ര്യദിന പരേഡുകൾ നടന്നിരുന്നത്.
ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ആയിരിക്കും ഇവിടെ ദേശീയ പതാക ഉയർത്തുന്നത് . സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ മികവുറ്റതാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ശ്രീനഗർ ഭരണകൂടം ഒരുക്കുന്നുണ്ട്. സ്‌റ്റേഡിയത്തിൽ മികച്ച ജനസാന്നിധ്യം രേഖപ്പെടുത്തുന്നതിനായി സാധാരണക്കാർക്ക് സൗജന്യ പ്രവേശനം ഉറപ്പാക്കും. സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമ്മീഷണർ ഐജാസ് അസദ് അറിയിച്ചു.
മുൻകാലങ്ങളിൽ ശ്രീനഗറിലെ സ്വാതന്ത്ര്യദിന പരിപാടിക്ക് ആതിഥേയത്വം വഹിച്ചിരുന്ന ബക്ഷി സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾക്കായി 2018 മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു. സ്റ്റേഡിയം ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുകയും പൊതു ഉപയോഗത്തിനായി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഭിത്തികൾ വിവിധ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് മനോഹരമായ കാഴ്ചയാണ് നൽകുന്നത്. പുതിയ സ്റ്റേഡിയം ജമ്മു കശ്മീരിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സംസ്കാരം പ്രദർശിപ്പിക്കുന്ന ഇടം കൂടിയാണ്.
Discussion about this post